
പോത്തൻകോട്: ഒന്നിച്ചുപിറന്ന പഞ്ചരത്നങ്ങളിൽ മൂന്നുപേർക്ക് ഒരേ മുഹൂർത്തത്തിൽ ഗുരുവായൂരിൽ മിന്നുകെട്ട്. പോത്തൻകോട് കൊഞ്ചിറ നന്നാട്ടുകാവ് ' പഞ്ചരത്‌ന'ത്തിൽ പരേതനായ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്തര, ഉത്തമ എന്നിവരാണ് 24ന് വിവാഹിതരാകുന്നത്. ഉത്രജയുടെ കുവൈറ്റിലുള്ള പ്രതിശ്രുത വരൻ ആകാശിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ മറ്റ് മൂന്നു സഹോദരിമാരുടെ വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. വിവാഹം അടുത്തെത്തിയതോടെ ആങ്ങളയായ ഉത്രജൻ എല്ലാത്തിനും മുന്നിലുണ്ട്. ശനിയാഴ്ച രാവിലെ 7.45നും 8.30നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം. ഏപ്രിൽ 26ന് നടക്കേണ്ട വിവാഹം ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ചു. ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറും, ഓൺലൈൻ മാദ്ധ്യമപ്രവർത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ മാദ്ധ്യമപ്രവർത്തകൻ മഹേഷും, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യനായ ഉത്തമയെ മസ്കറ്റിൽ അക്കൗണ്ടന്റായി ജോലിനോക്കുന്ന വട്ടിയൂർക്കാവ് സ്വദേശി വിനീതും താലിചാർത്തും. കല്യാണം അടുത്തതോടെ ആഴ്ചകൾക്ക് മുമ്പേ ജോലികളിൽ നിന്ന് അവധിയെടുത്ത് അഞ്ചുപേരും വിവാഹ ഒരുക്കങ്ങളിൽ അമ്മ രമാദേവിക്കൊപ്പമുണ്ട്. ഗുരുവായൂരിലേക്ക് ഇന്ന് പുറപ്പെടുമെന്ന് രമാദേവി പറഞ്ഞു. 1995 നവംബറിലായിരുന്നു ( വൃശ്ചിക മാസത്തിലെ ഉത്രം നാൾ ) പഞ്ചരത്നങ്ങളുടെ അപൂർവ പിറവി. 2004ൽ അച്ഛൻ പ്രേമകുമാർ മരിച്ചപ്പോൾ പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി അമ്മ രമാദേവി മക്കൾക്കു തണലായി. ജില്ലാ സഹകരണ ബാങ്കിൽ രമാദേവിക്ക് സർക്കാർ ജോലി നൽകിയതോടെയാണ് കുടുംബം കരകയറിയത്.