pachakkari-kada

കാഞ്ഞങ്ങാട്: വിപണിയിൽ പച്ചക്കറിക്ക് വൻ വിലക്കയറ്റം. ഒരാഴ്ചയ്ക്കിടെ ഉളളിയുടെ (സവാള) വില 76 ൽ എത്തിയതോടെ അടുക്കള ബജറ്റ് താളംതെറ്റുമോയെന്ന ആശങ്കയിലാണ് കുടുംബങ്ങൾ. സവാള, തക്കാളി, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കാണ് വില കൂടിയത്. ഒരാഴ്ചയ്ക്കിടെ സവാളയ്ക്ക് 45 രൂപയിൽ നിന്നാണ് 76 ൽ എത്തിയത്.വില ഇനിയും കൂടാൻ സാദ്ധ്യത ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു.

സവാളയുടെ വരവ് കുറഞ്ഞതും സ്റ്റോക്ക് തീർന്നതുമാണ് വില വർദ്ധിക്കാനിടയാക്കിയത്. കഴിഞ്ഞവർഷം ഡിസംബറിൽ 120 രൂപയിലധികം സവാളയുടെ വില വർധിച്ചിരുന്നു. ചെറിയ ഉള്ളിയുടെ വില 140 വരെ എത്തിയിരുന്നു. മഹാരാഷ്ട്ര, പുനെ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സവാളയെത്തുന്നത്. ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലും കാര്യമായ വർധനയുണ്ട്.

തക്കാളിയുടെ വില 20ൽനിന്ന് 35 രൂപയായി. ഉത്പാദനം കുറഞ്ഞതോടെ 60 രൂപയിൽ നിന്ന് മുരിങ്ങക്കായുടെ വില 100 ൽ എത്തി. കാരറ്റിന് 90 രൂപയാണ് മാർക്കറ്റ് വില.

ഉരുളകിഴങ്ങ് 42, പാവയ്ക്ക് 55, ബിറ്റ് റൂട്ട് 58, വെണ്ട 50, വെളുത്തുള്ളി 140 എന്നിങ്ങനെയാണ് വിപണിവില. ജില്ലയിലേക്ക് ഗുണ്ടൽപേട്ട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് അധികവും പച്ചക്കറികളെത്തുന്നത്. ലോക്ഡൗൺ സമയത്ത് സംസ്ഥാനത്തേക്ക് ആവശ്യത്തിന് പച്ചക്കറികളെത്തിയതിനാൽ വലിയ തോതിൽ വില വർധനയുണ്ടായിട്ടില്ല. പല പച്ചക്കറികളുടെയും വിളവെടുപ്പ് കാലമല്ലാത്തതാണ് ഇപ്പോൾ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

നവരാത്രി ആഘോഷം തുടങ്ങിയതും വില വർധിക്കാൻ ഇടയായി. കല്യാണമോ മറ്റു ആഘോഷമോ ഇല്ലാത്തതും ഹോട്ടലുകൾ മിക്കതും അടച്ചതും പച്ചക്കറി വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.