
കാസർകോട്: കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ മദ്ധ്യത്തിലൂടെ പോകുന്ന നിർദ്ദിഷ്ട കോട്ടിക്കുളം റെയിൽവേ ഓവർ ബ്രിഡ്ജ് സാങ്കേതിക കുരുക്കിൽ. സംസ്ഥാന സർക്കാർ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടും ടെണ്ടർ ക്ഷണിക്കാത്തത് റെയിൽവേ അധികൃതരുടെ അനാസ്ഥ കൊണ്ടാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോട്ടിക്കുളം റെയിൽവേ മേൽപാലം നിർമ്മിക്കാൻ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനെ (ആർ.ബി.ഡി.സി.കെ) സർക്കാർ ചുമതല ഏല്പിച്ച് മൂന്ന് വർഷം കഴിഞ്ഞു.
2017 മെയ് 16 ന്റെ ഉത്തരവ് പ്രകാരം കിഫ്ബി അധികൃതർ മേൽപ്പാല നിർമ്മാണത്തിനായി 19.60 കോടി രൂപ അനുവദിക്കുകയും ചെയ്തു. കോട്ടിക്കുളത്തെ സംഗമ സ്ഥാനത്തെ 'ബെൽ മൗത്ത്സി'ന് ആവശ്യമായതൊഴികെയുള്ള ഭൂമി റെയിൽവേ നേരത്തേ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ഭൂമി കാടുമൂടി കിടക്കുകയാണ്. 2.47 കോടി രൂപ കൊടുത്ത് വാങ്ങിയ 0.4739 ഹെക്ടർ ഭൂമിയുടെ വില 'അഡ്ജസ്റ്റ്' ചെയ്യണമെന്ന് റെയിൽവേ സംസ്ഥാന സർക്കാരിനോട് പിന്നീട് ആവശ്യപ്പെട്ടു. ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റെയിൽവേയിൽ നിന്ന് സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റി നൽകണമെന്ന ഉപാധിയോടെ സംസ്ഥാനം തങ്ങളുടെ സമ്മതം ചെന്നൈയിലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെ അറിയിച്ചിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും റെയിൽവേയുടെ അനുമതി കിട്ടിയശേഷമേ മേൽപാല നിർമ്മാണത്തിന് ടെണ്ടർ നടപടികൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂവെന്നും ആർ.ബി.ഡി.സി.കെ. അധികാരികൾ വ്യക്തമാക്കുന്നു.
പാലം നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയുടെ ചുമതലകൂടി വഹിക്കുന്ന മന്ത്രി ജി.സുധാകരന് പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി ഭാരവാഹികൾ നേരിട്ട് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് എം.ഡി. ഇക്കാര്യം അറിയിച്ചത്. കരിപ്പോടി പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ ജനുവരിയിൽ പാലക്കുന്നിൽ ഏകദിന സൂചന ഉപവാസ സമരം നടത്തിയിരുന്നു.
റെയിൽവേയുടെ കാര്യമായതിനാൽ പഞ്ചായത്തിന് റോളില്ല. എം.പിയും എം.എൽ.എയുമാണ് മുൻകൈ എടുക്കേണ്ടത്.
കെ.എ മുഹമ്മദലി
(ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
ആർ.ഒ.ബിക്ക് വേണ്ടിയുള്ള സ്ഥലം സംബന്ധിച്ച തർക്കത്തിലാണ് നിർമ്മാണം നീളുന്നത്. ജനപ്രതിനിധികളുടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ കൊണ്ടുവന്നെങ്കിലും പരിഹാരമായില്ല.
ജയാനന്ദൻ പാലക്കുന്ന്
(സെക്രട്ടറി, എസ്.എൻ.ഡി.പി ഉദുമ യൂണിയൻ)
പതിനഞ്ചു വർഷം മുമ്പ് സ്ഥലം ഏറ്റെടുത്തിട്ടും മേൽപ്പാലം യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥിരമായി ഗേറ്റ് അടച്ചിടുന്നത് മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഡ്രൈവർമാരാണ്.
രാമചന്ദ്രൻ മുക്കുന്നോത്ത്
( ഓട്ടോറിക്ഷ ഡ്രൈവർ പാലക്കുന്ന് സെക്കൻഡ് സ്റ്റാൻഡ്)