prathi-

കാസർകോട്: ബാവിക്കര ജുമാമസ്ജിദ് വളപ്പിൽനിന്ന് മോഷണം പോയ ചന്ദനമരം രണ്ടാംനാൾ പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാവിക്കരയിലെ മുർഷാദ് വില്ലയിൽ മുഹമ്മദ്‌ കുഞ്ഞിയെ (60) കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. അനിൽകുമാറും സംഘവും ഇന്നലെ വൈകിട്ട് മൂന്നരയോടെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വേരടക്കം 18 കിലോയോളം ചന്ദനമുട്ടിയാണ് ചാക്കിൽ പെതിഞ്ഞ നിലയിൽ പള്ളിമുറ്റത്ത് കണ്ടെത്തിയത്. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന 16 വർഷം പഴക്കമുള്ള ചന്ദന മരമാണ് മോഷണം പോയത്. ഞായറാഴ്ച വൈകിട്ട് പള്ളിവളപ്പ് കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചന്ദനമരം മോഷണം പോയതറിയുന്നത്. തുടർന്ന് വനം വകുപ്പ് കാസർകോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച പുലർച്ചെ പള്ളി തുറക്കാനെത്തിയയാളാണ് പള്ളിമുറ്റത്തെ ചാക്കിൽ ചെത്തിമിനുക്കി കഷണങ്ങളാക്കിയ ചന്ദനമുട്ടികൾ കണ്ടത്. കാസർകോട് റേഞ്ച് ഓഫീസർ എൻ. അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ.രമേശൻ, എം.ബി.രാജു, ഉമ്മർ ഫറൂഖ്, രാജേഷ്, ഖമറുന്നിസ, രാഹുൽ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ചന്ദനം കസ്റ്റഡിയിലെടുത്തു.