
പാലോട്: നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം പ്രദേശവാസികളായ എഴുപതോളം കുടുംബങ്ങൾക്ക് എട്ട് പതിറ്റാണ്ടായി താമസിക്കുന്ന ഭൂമിക്ക് പട്ടയം നൽകാത്തതിനാൽ ഇവരനുഭവിക്കുന്ന കഷ്ടതകൾ കേരളകൗമുദി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ ഇടപെടൽ. കുറുങ്ങണം പ്രദേശത്തെ പട്ടയമില്ലാത്ത അർഹരായവർക്ക് പട്ടയം നൽകുന്നതിനു വേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസിൽദാർക്ക് നിർദ്ദേശം നൽകി. തുടർന്ന് മന്ത്രിയുടെ ഓഫീസിലേക്ക് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ ഈ സ്ഥലം വനഭൂമിയാണെന്നും 01-01-1977ന് മുൻപ് വനഭൂമി കൈവശം വച്ച് വരുന്നവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തിയതായും ആ സ്ഥലത്തെ അർഹരായവർക്ക് പട്ടയം നൽകുന്നതിനായ് കൈവശസ്ഥലത്തിന്റെ ജി.പി.എസ് കോ ഒാർഡിനേറ്റ്സ് എടുത്ത് ആ വിവരം ഓൺലൈനായി കേന്ദ്ര സർക്കാരിന് നൽകേണ്ടതുണ്ട്. ഈ നടപടി പൂർത്തിയായാൽ രണ്ടു മാസത്തിനകം അർഹരായവർക്ക് പട്ടയം നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. കുറുങ്ങണം പ്രദേശത്ത് കുറുപുഴ, തെന്നൂർ, പാലോട് ,തൊളിക്കോട് എന്നീ വില്ലേജുകളിലെ 2.300 ഹെക്ടർ സ്ഥലത്തിനാണ് പട്ടയം ലഭിക്കാനുള്ളത്. ഇവിടെ ഇപ്പോൾ താമസിക്കുന്നവർക്ക് 1977ന് മുൻപ് താമസിച്ചിരുന്നു എന്ന കൈവശരേഖ മാത്രമാണുള്ളത്. പട്ടയം ലഭ്യമല്ലാത്തതിനാൽ വസ്തു വിൽക്കുന്നതിനും പാരമ്പര്യമായി കൈമാറുന്നതിനും ഏറെ ബുദ്ധിമുട്ടായിരുന്നു. ബാങ്ക് വായ്പകളും സർക്കാർ സഹായങ്ങളും ഇവർക്ക് അന്യമായിരുന്നു. ഭൂമി പതിച്ചു കിട്ടണമെന്ന ഇവരുടെ ആവശ്യത്തിന് എട്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും സർക്കാർ നടപടി സ്വീകരിച്ചതിന്റെ ആഹ്ലാദത്തിനാണ് ഇവർ.
കേരളകൗമുദിക്ക് നന്ദി
കുറുങ്ങണം പ്രദേശത്തെ എഴുപതിലധികം കുടുംബങ്ങളുടെ കാലാകാലങ്ങളായുള്ള ആവശ്യമായിരുന്നു പട്ടയം വേണമെന്നത്. കേരളകൗമുദി വാർത്തയെ തുടർന്ന് അടിയന്തര നടപടി സ്വീകരിച്ച റവന്യൂ വകുപ്പ് മന്ത്രിക്കും ജീവനക്കാർക്കും അടിയന്തര പ്രാധാന്യത്തോടെ നടപടികൾ വേഗത്തിലാക്കാൻ ശ്രമിച്ച എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബുവിനും നന്ദി രേഖപ്പെടുത്തുന്നു.
നവോദയ മോഹനൻ നായർ,
ലോക്കൽ കമ്മിറ്റി സെക്രട്ടറി,
സി.പി.ഐ നന്ദിയോട്.