
തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മയെ മന്ത്രി എ.കെ. ബാലൻ ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. എന്തിനു വേണ്ടിയാണ് ഇരകളുടെ അമ്മ സമരം ചെയ്യുന്നതെന്ന ബാലന്റെ ചോദ്യം മനുഷ്യത്വവിരുദ്ധമാണെന്ന് കെ.സുരേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊന്ന കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത സംസ്ഥാന സർക്കാർ ഇപ്പോൾ ഇരകളുടെ അമ്മയെ അപമാനിക്കുകയാണ്. സമരം ചെയ്യാൻ എ.കെ ബാലന്റെയോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയോ അനുമതിയുടെ ആവശ്യമില്ല. വാളയാർ പെൺകുട്ടികളുടെ നീതിനിഷേധത്തിന് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കൾ വീണ്ടുമൊരു സമരത്തിലേക്ക് കടക്കുന്നത്. കേസിലെ പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി അത് പാലിച്ചില്ല. കേസ് അട്ടിമറിച്ച ഡിവൈ.എസ്.പി സോജൻ, എസ്.ഐ ചാക്കോ എന്നിവർക്ക് സ്ഥാനക്കയറ്റവും നൽകി. ഇന്ന് (26ന്) രാവിലെ സമരപ്പന്തൽ സന്ദർശിക്കുമെന്നും പെൺകുട്ടികൾക്ക് നീതി ലഭിക്കും വരെ ബി.ജെ.പി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.