koodathil

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ നിശ്ചിത ഇടവേളകളിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ വഴിത്തിരിവ്. അവസാനം മരിച്ച ജയമാധവൻ നായർ (63) വാതിൽപ്പടിയിൽ തലയിടിച്ച് വീണപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് കാര്യസ്ഥൻ പറഞ്ഞ വാഹനത്തിലല്ലെന്നാണ് കണ്ടെത്തൽ. ജയമാധവൻ നായർ സ്വത്ത് കൈമാറാൻ അനുമതി നൽകിയെന്ന കാര്യസ്ഥൻ രവീന്ദ്രൻനായരുടെ മൊഴി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനു പിന്നാലെയാണിത്.

വീണുകിടന്ന ജയമാധവൻ നായരെ മുൻ കാര്യസ്ഥൻ സഹദേവൻ ഏർപ്പാടാക്കിയ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചെന്നാണ് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ രവീന്ദ്രൻനായരുടെ മറ്രൊരു സുഹൃത്തിന്റെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് കണ്ടെത്തൽ. ഓട്ടോ ഏർപ്പാടാക്കിയിട്ടില്ലെന്ന് സഹദേവനും മൊഴി നൽകി.

ജയമാധവൻ നായരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയിൽ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ രവീന്ദ്രൻനായർ വാഗ്ദാനം ചെ‌യ്തതുകൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി.

അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്ക് ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഇത് വിളിക്കാതെ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരി പ്രസന്നകുമാരിഅമ്മയും മൊഴി നൽകി. തലയിലെ മുറിവാണ് ജയമാധവന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മരണകാരണമായ തലയിലെ പരിക്ക് സ്വാഭാവിക വീഴ്ചയിലുണ്ടായതാണോ അല്ലയോ എന്നു പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

മൊഴികളിൽ അടിമുടി ദുരൂഹത

 2017 ഏപ്രിൽ രണ്ടിന് തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ടെന്നും ഓട്ടോയിൽ മെഡിക്കൽ കോളേജിലെത്തിച്ചെന്നുമാണ് രവീന്ദ്രൻനായരുടെ മൊഴി.
 ജയമാധവൻ നായരെ താൻ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം അയൽവാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി എന്നതും സംശയകരമാണ്.

 ജയമാധവന്റെ വീട്ടിൽ വച്ച് വിൽപ്പത്രം തയ്യാറാക്കി സാക്ഷികൾ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തി. സാക്ഷികളിൽ ഒരാളായ അനിൽ, തന്റെ വീട്ടിൽകൊണ്ടുവന്നാണ് രവീന്ദ്രൻ പേപ്പർ ഒപ്പിട്ടതെന്ന് പൊലീസിനെ അറിയിച്ചു. മാനസിക വിഷമമുണ്ടായിരുന്ന ജയമാധവന് മദ്യം വാങ്ങി നൽകിയിരുന്നുവെന്ന് രവീന്ദ്രൻ തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്.

 ജയമാധവന്റെ മരണത്തിന് ശേഷം അകന്ന ബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉൾപ്പെടെയുളളവർ യോഗം ചേർന്ന് രേഖകളുണ്ടാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തി. ഈ സാഹചര്യത്തിലാണ് സ്വത്തുക്കൾ വിൽക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് തടഞ്ഞത്.