
തിരുവനന്തപുരം: യു.എ.ഇ സഹായത്തോടെ, പ്രളയത്തിൽ തകർന്ന 150 വീടുകൾ പുതുക്കിപ്പണിയാനുള്ള പദ്ധതിയുടെ കരാർ ലഭിച്ചത് കാറുകളുടെ ഭാഗങ്ങൾ വിൽക്കുന്ന തിരുവനന്തപുരത്തെ കാർ പാലസ് കടയുടമ അബ്ദുൾ ലത്തീഫിന്.ഈ ഇടപാടിൽ 70,000 ഡോളർ (51ലക്ഷം രൂപ) കാർ പാലസ് തനിക്ക് കമ്മിഷൻ നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ കടയുടമയുടെ യു.എ.എഫ്.എക്സ്. സൊല്യൂഷൻസ് എന്ന കമ്പനിക്കാണ് കോൺസുലേറ്റിലെ പണമിടപാട് കരാറും നൽകിയത്. ഈ ഇടപാടിൽ 35,000 ഡോളർ (25.8ലക്ഷം രൂപ) കമ്മിഷൻ തനിക്ക് ലഭിച്ചെന്നും സ്വപ്ന വെളിപ്പെടുത്തി. ഇന്റർനാഷണൽ ക്രെഡിറ്റ്- ഡെബിറ്റ് കാർഡ് സേവന കരാർ നൽകിയതിനാണ് കമ്മീഷൻ.150 വീടുകളുടെ പുനർനിർമാണത്തിനായി 1,60,000 ഡോളറാണ് (1.2കോടി രൂപ) യു.എ.ഇ കോൺസുലേറ്റ് കൈമാറിയത്. കഴിഞ്ഞ ജൂൺ ഒന്നിനും 26നുമിടയിൽ സ്വപ്നയെ ആറിലേറെ തവണ ലത്തീഫ് ഫോണിൽ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പ്രളയപുനർനിർമ്മാണ കരാറെടുക്കുകയോ സ്വപ്നയ്ക്ക് കമ്മീഷൻ നൽകുകയോ ചെയ്തിട്ടില്ലെന്ന് അബ്ദുൾ ലത്തീഫ് പറഞ്ഞു.