pic1

നാഗർകോവിൽ: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജയ്‌ക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾ പദ്മനാഭപുരത്ത് തിരിച്ചെത്തി. ഇന്നലെ രാവിലെ 5.30ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര 9.30ന് പദ്മനാഭപുരത്തെത്തി. കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് വാദ്യഘോഷങ്ങളും തലപ്പൊലിയും ഒഴിവാക്കി.

കോട്ടവാതിൽക്കലെത്തിയ ഭക്തർ വിഗ്രഹങ്ങളെ തേവാരക്കെട്ട് ക്ഷേത്രത്തിലേക്ക് ആനയിച്ചു. കൊട്ടാരനടയിലും കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും വച്ച് വിഗ്രഹങ്ങൾക്ക് തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. 10ന് സരസ്വതി ദേവിയെ കോട്ടയ്‌ക്കുളിൽ ആറാട്ടിനായി എഴുന്നള്ളിച്ചു. തുടർന്ന് ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിച്ച കന്യാകുമാരി ദേവസ്വം ജീവനക്കാരൻ മോഹനകുമാർ കൊട്ടാരം ചാർജ് ഓഫീസർ അജിത്കുമാറിന് ഉടവാൾ കൈമാറി. തേവാരക്കെട്ട് സരസ്വതിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചതോടെ വേളിമല കുമാരസ്വാമി കുമാരകോവിലിലേക്ക് യാത്രയായി. മുന്നൂറ്റിനങ്ക കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ തങ്ങിയ ശേഷം ഇന്ന് രാവിലെ ശുചീന്ദ്രത്തേക്ക് പുറപ്പെടും.