rape-case

തിരുവനന്തപുരം: യത്തീംഖാനയിൽ 11 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായെന്ന പരാതിയിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യാൻ ഡോക്ടർ വഞ്ചിയൂർ പൊലീസിന് നിർദ്ദേശം നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്ന പെൺകുട്ടിയുടെ അമ്മയുടെ പരാതി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരി ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും നേരിൽകേട്ടും രേഖകൾ പരിശോധിച്ചും തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ നിർദ്ദേശിച്ചു.
വട്ടപ്പാറ വേങ്കോട് സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ 11 വയസുള്ള മകളെ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 29ന് പേരൂർക്കട ആശുപത്രിയിലും തുടർന്ന് എസ്.എ.ടി ആശുപത്രിയിലും എത്തിച്ചു. തുടർന്ന്‌ പോക്‌സോ കേസെടുക്കാൻ ഗൈനക്കോളജിസ്റ്റ്‌ പൊലീസിന് നിർദ്ദേശം നൽകിയെന്ന് പരാതിയിൽ പറയുന്നു. തന്റെ അനുവാദമില്ലാതെ കുട്ടിയെ യത്തീംഖാനയ്ക്ക് കൈമാറിയ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും വള്ളക്കടവ് യത്തീംഖാനയ്ക്കുമെതിരെ നടപടിവേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
കമ്മിഷൻ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറിൽ നിന്നു റിപ്പോർട്ട് വാങ്ങി. യത്തീംഖാനയിലെ വാർഡനിൽ നിന്നാണ് കുട്ടിക്ക്‌ ദേഹോപദ്റവം ഏറ്റതെന്നും കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ മകളെ വാർഡൻ ചൂരൽ കൊണ്ട് അടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. എസ്.എ.ടി ആശുപത്രിയിൽ നിന്നുള്ള രേഖകൾ പരിശോധിച്ചതിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യാനുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ തന്റെ മകളുടെ മൊഴി എഫ്.ഐ. ആറിൽ രേഖപ്പെടുത്താതെ പൊലീസ് അട്ടിമറിച്ചതായി പരാതിക്കാരി കമ്മിഷനെ അറിയിച്ചു. യത്തീംഖാനയിലെ മറ്റ് കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ശംഖുംമുഖം എ.സി നേരിട്ട് നടത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചത്.