pin

തിരുവനന്തപുരം: പട്ടിക വിഭാഗക്കാരുടെ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചിലർ അവരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണെന്നും പട്ടിക വിഭാഗം സംഘടനാപ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ സമൂഹത്തിന്റെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയർത്തിക്കൊണ്ടു വരുന്നതിന് സർക്കാർ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിയും തുടരും. വാളയാർ, പന്തളം സംഭവങ്ങളിൽ പീഡനമനുഭവിച്ച കുടുംബത്തോടൊപ്പമാണ്. കുറ്റവാളികൾ ആരായിരുന്നാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷയും, കുടുംബത്തിന് കഴിയുന്നത്ര സഹായവും ഉറപ്പാക്കും. ഭൂരഹിതർക്ക് കൃഷിഭൂമി നൽകുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും. പട്ടികജാതിപട്ടികവർഗ മാനേജ്‌മെന്റിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പട്ടിക വിഭാഗം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് ദളിത് ആദിവാസി മഹാസഖ്യം രക്ഷാധികാരി പി.രാമഭദ്രന്റെ അഭ്യർത്ഥന പ്രകാരം വിളിച്ച ചർച്ചയിൽ ഇരുപത് സംഘടനാ പ്രതിനിധികളും,കെ. സോമപ്രസാദ് എം.പിയും പങ്കെടുത്തു.