bineesh-kodiyeri

തിരുവനന്തപുരം: ബിനീഷ് കോടിയേരി തെറ്റ് ചെയ്തെങ്കിൽ ഉത്തരം പറയേണ്ടത് അയാളാണെന്നും കുറ്റം ചെയ്ത ആരെയും സി.പി.എം സംരക്ഷിക്കില്ലെന്നും പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ പറ്റി വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സി.പി.എം നേതാക്കളുടെ മക്കളിൽ നല്ലത് ചെയ്യുന്നവരുണ്ടാകും. സമൂഹത്തിന്റെ സ്വാധീനത്തിൽ തെറ്റ് ചെയ്യുന്നവരുമുണ്ടാകും. തെറ്റ് ചെയ്തവരെ തങ്ങൾ സംരക്ഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. സംസ്ഥാന സെക്രട്ടറിക്കെതിരെ ഒരാക്ഷേപവുമില്ല. മകനെതിരെയാണ് ആരോപണങ്ങൾ. തെളിവ് ഹാജരാക്കി ശിക്ഷിക്കട്ടെ. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം മാത്രമാണിപ്പോൾ ബിനീഷിനെതിരെ ആരോപിക്കുന്നത്. ആരോപണങ്ങൾ തെളിയിക്കപ്പെടുമ്പോൾ വേണ്ടത് ചെയ്യും.തങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ വൃത്തികേടുകളുടെ സ്വാധീനം കുടുംബാംഗങ്ങളിലും ഉണ്ടായെന്ന് വരാമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. 'ഞങ്ങളുടെ ശ്രദ്ധയിൽ പെടുമ്പോൾ തിരുത്താൻ ശ്രമിക്കും. ആ നിലയിലേ പോകാനാകൂ - അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്വാഗതം ചെയ്തിട്ടില്ല

കേന്ദ്ര ഏജൻസികൾ ഇവിടെ അന്വേഷിക്കട്ടെയെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വാഗതം ചെയ്‌തില്ല. കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗിക്കുകയാണ്. നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യിക്കുന്നു. കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും നേരിട്ട് ഏജൻസികൾക്ക് ഉത്തരവ് നൽകുകയാണ്. ആർക്കെതിരെ കേസെടുക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രമന്ത്രിമാരും ബി.ജെ.പിയുമാണ്. ഓരോ ദിവസത്തെയും അന്വേഷണത്തിൽ കിട്ടുന്ന രഹസ്യവിവരങ്ങൾ മണിക്കൂർ വച്ച് ഏജൻസികൾ ചോർത്തിക്കൊടുക്കുന്നു.ഇത് ജനാധിപത്യത്തിന് അപകടമാണ്. കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ പ്രവർത്തനത്തിനും കേന്ദ്രസർക്കാർ നീക്കത്തിനുമെതിരെ ജനങ്ങളെ അണിനിരത്തും. ദുരുപയോഗിക്കപ്പെടുന്ന കേന്ദ്ര ഏജൻസികളെ സർക്കാർ നിയന്ത്രിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് സംസ്ഥാനസെക്രട്ടറി പറഞ്ഞതാണ്.

ശിവശങ്കർ: ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും

ശിവശങ്കറിന്റെ തെറ്റ് ബോദ്ധ്യപ്പെട്ടപ്പോൾ തന്നെ സർക്കാർ അയാളെ മാറ്റിനിറുത്തി നടപടിയെടുത്തെന്നും ആളുകളെ ചൂഴ്ന്നു നോക്കാനാവില്ലെന്നും എസ്.ആർ.പി പറഞ്ഞു. ശിവശങ്കർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിക്കുള്ളത് പോലെ ഉത്തരവാദിത്വം പ്രധാനമന്ത്രി മോദിക്കുമുണ്ട്. പ്രധാനമന്ത്രിയുടെ കീഴിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ.

രാജ്യത്ത് ബി.ജെ.പി ഭരണത്തെ പരാജയപ്പെടുത്താൻ തയാറാകുന്നവരുമായെല്ലാം ഒരുമിച്ച് പോകണമെന്നാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാട്. കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും സഖ്യത്തിലാണ്. അതാണ് ആപത്ത്. ആ സഖ്യത്തെ പരാജയപ്പെടുത്തണമെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.