
കൽപ്പറ്റ: ഞങ്ങൾക്ക് അഭിനയിക്കാൻ അറിയില്ല. ഞങ്ങളിൽ ആരും അഭിനയം പഠിച്ചിട്ടുമില്ല. പക്ഷെ ജീവിക്കാൻ അറിയാം. ആ ജീവിതം എന്തെന്ന് കാണിക്കുക മാത്രമാണ് ചെയ്തത്. ആ പച്ചയായ ജീവിതം വരച്ച് കാട്ടിയപ്പോൾ അത് സംസ്ഥാന ചിലച്ചിത്ര അവാർഡിലേക്ക് പരിഗണിക്കാൻ പറ്റുന്ന തരത്തിലേക്ക് ഉയർന്നെന്ന് കേട്ടപ്പോൾ സന്തോഷം.
ഇത് പറയുന്നത് കെഞ്ചിര എന്ന സിനിമയിലൂടെ ജീവിതം വരച്ച് കാട്ടിയ കെഞ്ചിരയായി അഭിനയിച്ച വിനുഷ രവിയാണ്. കെഞ്ചിരയിൽ അഭിനയിച്ച വയനാട്ടിലെ നൂറിലേറെ ആദിവാസികളിൽ ഏവർക്കും പറയാനുളളതും ഇത് തന്നെ. കെഞ്ചിരയുടെ സംവിധായകൻ മനോജ് കാന എല്ലാം പറഞ്ഞ് തന്നു. അത് പോലെ ചെയ്തു. പക്ഷെ അതൊരു മനോഹര വിരുന്നായി മാറിയെന്ന് കേട്ടപ്പോൾ അതിലേറെ സന്തോഷം.
വയനാട്ടിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട പണിയ വിഭാഗത്തിന്റെ കഥയുമായാണ് മനോജ് കാന അവാർഡ് തിളക്കത്തിലേക്ക് എത്തിയത്. മികച്ച രണ്ടാമത്തെ സിനിമയായി കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടു. കെഞ്ചിര എന്ന ആദിവാസി ബാലികയിലൂടെയാണ് കഥ ആരംഭിക്കുന്നത്. മാനന്തവാടിക്കടുത്തെ ദ്വാരക പത്തിൽകുന്ന് കോളനിയിലെ രവി-ബിന്ദു ദമ്പതികളുടെ മകളായ വിനുഷ രവിയാണ് കെഞ്ചിരക്ക് ജീവൻ നൽകിയത്.
പുരസ്ക്കാരം ലഭിച്ചെന്ന് അറിഞ്ഞപ്പോൾ ഇൗ പത്താംതരം കാരിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. പത്തിൽകുന്ന്, വളളിയൂർക്കാവ്, കൊഴിഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ആദിവാസികളാണ് ഇതിൽ വേഷമിട്ടത്. ഇൗ കോളനികൾക്ക് പുറമെ പയ്യമ്പളളി മുട്ടങ്കര കോളനിയിലുമായാണ് കെഞ്ചിര ചിത്രീകരിച്ചത്. കെഞ്ചിരയുടെ ഭർത്താവായി വേഷമിട്ട കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ വിനു, വള്ളിയൂർക്കാവ് കോളനിയിലെ ആദിവാസി മൂപ്പനായി അഭിനയിച്ച കരുണൻ, ചാച്ചമ്മ, മുത്തശ്ശിയായി വേഷമിട്ട എൺപതുകാരി ഉൗലി എന്നിവരും നിറഞ്ഞ സന്തോഷത്തിലാണ്.
കെഞ്ചിരയായി വന്ന വിനുഷയുടെ അച്ഛൻ രവിയും അമ്മ ബിന്ദുവും സഹോദരി വിനീതയും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശന വിഭാഗത്തിലേക്ക് കെഞ്ചിര തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വിനുഷ രക്ഷിതാക്കൾക്കൊപ്പം ഗോവയിൽ പോയി അംഗീകാരങ്ങൾ ഏറ്റുവാങ്ങി. മന്ത്രി എ.കെ. ബാലനോടൊപ്പമിരുന്നാണ് താൻ അഭിനയിച്ച കെഞ്ചിര കണ്ടതെന്നും വിനുഷ പറഞ്ഞു. കെഞ്ചിരയിലൂടെ പ്രതാപ് നായർക്ക് ഛായാഗ്രഹണത്തിനും അശോകൻ ആലപ്പുഴക്ക് വസ്ത്രാലങ്കാരത്തിനും പുരസ്ക്കാരം ലഭിച്ചു. ആദിവാസികളെ കാണാത്ത അശോകൻ വയനാട്ടിൽ മാസങ്ങൾക്ക് മുമ്പെ വന്ന് അവരുടെ ജീവിതവും വസ്ത്ര രീതിയും നേരിട്ട് കണ്ട് പഠിച്ചാണ് വസ്ത്രാലങ്കാരം നടത്തി അംഗീകാരം നേടിയെടുത്തത്. കെഞ്ചിരയിൽ രണ്ട് പാട്ടുകളാണ് ആകെയുളളത്. അതിൽ ഒരെണ്ണം എഴുതിയത് വയനാട്ടുകാരനായ അജികുമാർ പനമരമാണ്. കുരിപ്പുഴ ശ്രീകുമാറിന്റെതാണ് മറ്റൊരു ഗാനം. സിനിമയുടെ പ്രൊഡക്ഷൻ മാനേജരും അജി കുമാറാണ്.