s

മുല്ലപ്പൂ വില കിലോയ്ക്ക് 2000 കവിഞ്ഞു

ആലപ്പുഴ: അന്യസംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുടെ വരവ് കുറഞ്ഞതും വിലക്കയറ്റവും മൂലം, കൊവിഡ് കാലമാണെങ്കിലും ആവശ്യകതയ്ക്കനുസരിച്ച് പൂക്കൾ നൽകാനാവാതെ വ്യാപാരികൾ വലയുന്നു.

വിവാഹ മൂഹൂർത്തങ്ങളുള്ള ദിവസങ്ങളിലാണ് മുല്ലപ്പൂവിന് പൊതുവേ വില കൂടുന്നത്. കഴിഞ്ഞ ആഴ്ച കിലോയ്ക്കു 2000നു മുകളിലായിരുന്നു വില. വിദ്യാരംഭ ദിനത്തിലും ഇതേ വിലയായിരുന്നു. സാധാരണ ദിവസങ്ങളിൽ കിലോയ്ക്ക് 300 മുതൽ 800 രൂപ വരെയുണ്ട്. ഈ മാസം കിലോയ്ക്ക് 1500ന് മുകളിൽ വില ഉയരില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ജില്ലയിലേക്ക് തെങ്കാശി, തോവാള, ദിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂ എത്തിക്കുന്നത്. കൊവിഡ് കാല പ്രതിസന്ധി മുല്ലപ്പൂ കച്ചവടത്തെ ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

തമിഴ്‌നാട്ടിൽ നിന്നു പാലക്കാട് വഴിയാണു പ്രധാനമായും ജില്ലയിലേക്ക് മുല്ലപ്പൂ എത്തുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതും മഴയിൽ പൂക്കൃഷി നശിച്ചതുമാണു വിലക്കയറ്റത്തിനു കാരണം. കൃഷി നശിച്ചതിനാൽ പൂവിന്റെ ലഭ്യതക്കുറവുമുണ്ട്. മഴ കാരണം മുല്ലമൊട്ടുകൾ പെട്ടെന്നു ചീയുന്നതും തിരിച്ചടിയാണ്. വരുന്ന മുല്ലപ്പൂ പിഞ്ചായതിനാൽ കെട്ടാനും പ്രയാസമാണ്. ഒരു കിലോ പൂവിലെ കാൽ ഭാഗത്തോളം കളയേണ്ടതായി വരുന്നു. മുഹൂർത്ത ദിനങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്താണു പൂവ് ലഭ്യമാക്കുന്നത്. എന്നാൽ ബുക്കിംഗിന് അനുസരിച്ച് പൂവ് ലഭ്യമാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

മാറ്റിവച്ച വിവാഹങ്ങൾ കൂടുതലും ഈ മാസമാണ് നടക്കുന്നത്. ഒരേ ദിവസം തന്നെ മണിക്കൂറുകൾക്കുള്ളിൽ കിലോയ്ക്ക് 200-300 രൂപയുടെ വിലവ്യത്യാസവും വരുന്നുണ്ട്. കേരളത്തിൽ മുല്ലപ്പൂ കൃഷി പച്ചപിടിക്കാത്തതിനാൽ പൂവിനായി തമിഴ്‌നാടിനെത്തന്നെ ആശ്രയിക്കണം.

..............

പൂമണം കുറഞ്ഞ അലങ്കാരം

ബംഗളുരുവിൽ നിന്നാണ് ജില്ലയിലേക്ക് ഡെക്കറേഷൻ പൂക്കൾ എത്തുന്നത്. എന്നാൽ രണ്ട് ദിവസമായി പൂവിന്റെ വരവ് കുറഞ്ഞതോടൊപ്പം വില ഒറ്റയടിക്ക് നാലിരിട്ടയായി. ചെറിയ റോസ,സൂര്യകാന്തി എന്നിവയ്ക്കാണ് വില ഉയർന്നത്. ആന്ധ്രയിൽ കല്യാണ സീസണായതിനാലാണ് പൂക്കളുടെ ലഭ്യത കുറഞ്ഞത്. കർണാടകയിൽ നിന്ന് തോട്ടം കണക്കിലാണ് വിവാഹ ആവശ്യത്തിന് ആന്ധ്ര വ്യാപാരികൾ പൂക്കളെടുക്കുന്നത്.

വില വിവരം ഇന്ന്, കഴിഞ്ഞ ആഴ്ച

# മുല്ലപ്പൂ (കിലോ) ...........1500, 2000

# ചെറിയ റോസ (20 എണ്ണം) ...... 250,100

# സൂര്യകാന്തി (10 എണ്ണം) .............. 200,30

മഴയിൽ പൂക്കൃഷി നശിച്ചതാണു വില ഉയരാൻ കാരണം. മുഹൂർത്ത ദിനങ്ങളിൽ വില കുത്തനെ ഉയരും. മുല്ലപ്പൂവിന് ആവശ്യക്കാർ ഏറെയാണെങ്കിലും വേണ്ടത്ര ലഭിക്കുന്നില്ല. രണ്ട് ദിവസമായി ബംഗളുരുവിൽ നിന്ന് എത്തുന്ന ഡെക്കറേഷൻ പൂക്കൾക്ക് വില നാലിരട്ടിയായി

(വിനോദ്, പൂവ് വ്യാപാരി, ആലപ്പുഴ)