തിരഞ്ഞെടുപ്പിൽ പ്രതീക്ഷ, നിബന്ധനകളിൽ ആശങ്ക
ആലപ്പുഴ: മെഷീൻ ഓഫ് ചെയ്യാൻ നേരമില്ലാതിരുന്ന തിരക്കുപിടിച്ച കാലത്തുനിന്ന് മെഷീൻ തുരുമ്പെടുത്തു തുടങ്ങിയ കൊവിഡ് കാലത്തെത്തി നിൽക്കുന്ന പ്രിന്റിംഗ് മേഖല, തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്സാഹത്തിലാണ്. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചില നിബന്ധനകൾ തങ്ങളുടെ വയറ്റത്തടിക്കുമോ എന്ന ആശങ്കയുമുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് പ്രിന്റിംഗ് പ്രസുകളിലെ ജീവനക്കാർക്ക് നിന്നുതിരിയാൻ സമയം ലഭിക്കുമായിരുന്നില്ല. ഏറ്റവും കൂടുതൽ വർക്കുകൾ ലഭിക്കുന്ന കാലമാണിത്. നിലവിൽ ഒരു വരുമാനവും ഇല്ലാതിരിക്കെ അടുത്തെത്തിയ തിരഞ്ഞെടുപ്പ് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം വിനയാവാൻ സാദ്ധ്യതയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പ്രചാരണങ്ങൾ പരമാവധി സോഷ്യൽ മീഡിയ വഴിയായിരിക്കണമെന്നാണ് പ്രധാന നിർദ്ദേശം. വീടുവീടാന്തരം കയറിയിറങ്ങി അഭ്യർത്ഥനകളും, പ്രസ്താവനകളും വിതരണം ചെയ്യാനും നിയന്ത്രണങ്ങളുണ്ട്. ഇത് സീസൺ കാലത്തും വരുമാനനഷ്ടം സൃഷ്ടിച്ചേക്കാം.
ജില്ലയിൽ 500-550 പ്രസുകളുണ്ട്. കൊവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം നികത്താൻ മൾട്ടി കളർ പ്രസുകൾ നിരക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. വരുന്ന ആഴ്ചകളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകും. ഇതോടെ എല്ലാ മുന്നണികളും സ്വതന്ത്രൻമാരും പ്രസുകളിലേക്ക് ഓട്ടം തുടങ്ങും. ചിഹ്നം, പോസ്റ്റർ, അഭ്യർത്ഥന, പ്രസ്താവന, ലഘുലേഖ തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്.
കലണ്ടറില്ല, ഡയറിയും
സർക്കാർ കലണ്ടറുകൾ, ആശംസകൾ, ഡയറികൾ തുടങ്ങിയവ ഈ വർഷം പ്രിന്റ് ചെയ്യേണ്ടെന്നാണ് കേന്ദ്രനയം. ഇതോടെ ഒക്ടോബർ മുതൽ ഡിസംബർ വരെ മുടങ്ങാതെ ലഭിച്ചിരുന്ന സർക്കാർ കലണ്ടർ, ഡയറി പ്രിന്റിംഗുകളുടെ കാര്യത്തിൽ തീരുമാനമായി! ജി.എസ്.ടിയുള്ള സ്ഥാപനങ്ങൾ ബില്ലിംഗ് ബുക്കുകൾ അച്ചടിക്കാനെത്തുന്നതാണ് പേരിനെങ്കിലും ലഭിക്കുന്ന ഓർഡറെന്ന് പ്രസുകാർ പറയുന്നു. ഇരുപത് ബില്ലിംഗ് ബുക്കുകൾ അടിച്ചിരുന്നവർ കേവലം രണ്ട് ബുക്കിലേക്ക് ചുരുക്കി. ആഘോഷങ്ങളും ഉത്സവങ്ങളും ഇല്ലാത്തതിനാൽ നോട്ടീസ് അച്ചടിയില്ല. വിവാഹങ്ങൾക്ക് പരമാവധി 50 മുതൽ 100 വരെ കാർഡുകളാണ് അച്ചടിക്കുന്നത്. നവംബർ ഒന്നു മുതൽ ഏഴു വരെയാണ് സംസ്ഥാനത്ത് അച്ചടിവാരം ആചരിക്കുന്നത്. പ്രസുകാർ ഈച്ചയടിച്ച് ഇരിക്കവേയാണ് ഇത്തവണത്തെ അച്ചടിവാരം!
..................................
ആകെ പ്രതീക്ഷയുള്ള കാലമാണ് തിരഞ്ഞെടുപ്പുകളുടേത്. പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴിയായാൽ പ്രിന്റിംഗ് മേഖല വീണ്ടും പ്രതിസന്ധിയിലാവും. കേന്ദ്രം കലണ്ടറുകളുടെയും ഡയറികളുടെയും അച്ചടി നിയന്ത്രിച്ചത് മേഖലയ്ക്ക് ഇരട്ടി പ്രഹരമായി
മോഹനൻ പിള്ള, കേരള പ്രിന്റേഴ്സ് അസോസിയേഷൻ