 മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു


ആലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്തിലെ മുക്കയിൽ - ആറ്റുതീരം റോഡിന്റെ നിർമ്മാണോദ്ഘാടനം മുക്കയിൽ ജംഗ്ഷനു സമീപം മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു.അമ്പലപ്പുഴ മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡ്, പഞ്ചാത്തുറോഡ്, മുനിസിപ്പാലിറ്റി റോഡുകൾ എല്ലാം പുനർ നിർമിച്ചു വലിയൊരു വികസന പ്രവർത്തനമാണ് ഈ സർക്കാരിന്റെ കാലയളവിൽ നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

5 കോടി ചെലവിൽ ആധുനിക സാങ്കേതിക വിദ്യയിൽ 1250 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോഡ് എട്ടു മാസം കൊണ്ട് പൂർത്തിയാക്കും. 520 ഏക്കറോളം വരുന്ന വെട്ടിക്കരി പാടശേഖരത്തിന്റെയും, 450 ഏക്കറുള്ള നാലുപാടത്തിന്റെയും മദ്ധ്യത്തിലൂടെ 5.5 മീറ്റർ ടാറിംഗ് വീതിയുള്ള റോഡ് നബാർഡിന്റെ റോഡ് ഇൻഫ്രാ സ്‌ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിലാണ് നിർമ്മിക്കുക. ഗതാഗത മാർഗ്ഗമായി വള്ളം മാത്രം ഉപയോഗിച്ചു വരുന്ന പൂക്കൈത ആറിന്റെ തീരത്തു കഴിയുന്ന ഒട്ടനവധി കുടുംബങ്ങൾക്ക് വേഗത്തിൽ ദേശീയ പാതയിലെത്താനും, കാർഷികോത്പന്നങ്ങളുടെ വിപണനത്തിനും റോഡ് യാഥാർത്ഥ്യമാകുന്നതോടെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തംഗം എസ്.ഹാരിസ് അദ്ധ്യക്ഷനായി. എ.എം. ആരിഫ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് എന്നിവർ സംസാരിച്ചു. പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരായ ബ്രൂസൻ ഹൊറാൾഡ്, മോളമ്മ എന്നിവർ പങ്കെത്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ബി. വിനു സ്വാഗതം പറഞ്ഞു.

 ജനറൽ ആശുപത്രി -പാലസ് റോഡ് തുറന്നു

ആലപ്പുഴ ജനറൽ ആശുപത്രി -പാലസ് റോഡിന്റെ ഉദ്ഘാടനം ആശുപത്രി പരിസരത്ത് മന്ത്രി നിർവഹിച്ചു. 2.42 കോടി മുടക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആലപ്പുഴയെ പുനർനിർമ്മിക്കുക എന്ന ആശയത്തിൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ ജില്ലയെ വലിയ മാറ്റങ്ങളിലേക്കാണ് നയിക്കുന്നത്. കയ്യേറ്റം മൂലം ഈ റോഡിന് വീതി തീരെ ഇല്ലായിരുന്നു. പുനർനിർമ്മാണം പൂർത്തിയായപ്പോൾ ഈ ബുദ്ധിമുട്ട് ഇല്ലാതായെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു .

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 25 ലക്ഷം മുടക്കിൽ നിർമ്മാണം പൂർത്തീകരിച്ച പള്ളാത്തുരുത്തി- ചക്കരപ്പുരയ്ക്കൽ റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു. പള്ളാത്തുരുത്തി വാർഡ് ഘട്ടംഘട്ടമായി വികസന പ്രവർത്തനങ്ങളിലൂടെ നഗര വേദിയായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചന്ദനക്കാവ് ജംഗ്ഷൻ മുതൽ കായൽത്തീരം വരെയുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. 86 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി മാറ്റിവെച്ചിരിക്കുന്നത്
വിവിധ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ എ.എം. ആരിഫ് എം.പി മുഖ്യതിഥിയായി. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.