ചേർത്തല:സാമ്പത്തിക സംവരണത്തിനെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറുള്ളവർ ജനങ്ങളുടെ വിശ്വാസമാർജ്ജിച്ച് പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങിയാൽ എസ്.എൻ.ഡി.പി യോഗം പിന്തുണയ്ക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയനിൽ ഡോ.പല്പുവിന്റെ ജന്മദിനാഘോഷവും ഈഴവ മെമ്മോറിയൽ ശതോത്തര ജൂബിലി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 70 ശതമാനവും സംവരണ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. 30 ശതമാനം മാത്രമാണ് സാമ്പത്തിക സംവരണത്തിലുള്ളവർ.വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക സംവരണം ആദ്യം നടപ്പാക്കിയത് യു.ഡി.എഫാണ്.സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന യു.ഡി.എഫിന് ഒപ്പം നിൽക്കുന്ന മുസ്ലിം ലീഗ് സാമുദായിക സംവരണത്തെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്. സമരം നടത്താൻ ലീഗ് സ്വയം തീരുമാനിച്ചതാണ്. ആലോചിച്ച് യോജിച്ച് തീരുമാനമെടുക്കണം.രണ്ട് വള്ളത്തിൽ സഞ്ചരിക്കുന്ന രാഷ്ട്രീയ അടവ് നയം വിലപ്പോകില്ല.കാര്യം കഴിയുമ്പോൾ കരിമ്പിൻ ചണ്ടി പോലെ തള്ളിക്കളയാനാണ് നീക്കമെങ്കിൽ ഒപ്പം ഉണ്ടാകില്ല.
ഇടതു-വലതു കക്ഷികൾക്ക് അധികാരത്തിലേറാൻ ഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരന്റെ പിന്തുണ വേണം.എന്നാൽ അധികാരത്തിലെത്തിക്കഴിഞ്ഞാൽ പിന്നാക്കക്കാരൻ അവരുടെ മനസിൽ നിന്ന് മാഞ്ഞു പോകുന്ന രീതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.