ലഹരി ഉപയോഗം ഒഴിവാക്കൂ, മാസ്ക് ധരിക്കൂ
ആലപ്പുഴ: കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യവകുപ്പ് ജില്ലയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ ആയിരിക്കും ക്ളിനിക്കിന്റെ പ്രവർത്തന സമയം.
കൊവിഡ് ബാധിച്ചവർ രോഗത്തിൽ നിന്ന് മോചിതർ ആയാലും മൂന്ന് ആഴ്ച മുതൽ മൂന്ന് മാസം വരെയുള്ള കാലയളവിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടു വരുന്നുണ്ട്. കൊവിഡ്, പ്രതിരോധ വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും ശരീര കോശങ്ങളിലും നാഡികളിലും നീർവീക്കമുണ്ടാക്കുകയും ചെയ്യും.
കൊവിഡ് ഭേദമായവർ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. കാപ്പിയുടെ ഉപയോഗം നിയന്ത്രിക്കണം. കൊവിഡ് പിടിപെടാതിരിക്കാൻ ശരിയായി മാസ്‌ക് ധരിക്കുകയും സാമൂഹിക അകലമുറപ്പാക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണം.
ശ്രദ്ധിക്കേണ്ട രോഗങ്ങൾ
ശ്വാസകോശം, ഹൃദയം, കരൾ, വൃക്കകൾ, പാൻക്രിയാസ് ഗ്രന്ധി, മസ്തിഷ്‌കം, കുടൽ, ത്വക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളെ ബാധിക്കും. ശ്വാസ കോശം ചുരുങ്ങൽ, ദഹന സംബന്ധമായായ പ്രശ്‌നങ്ങൾ, പക്ഷാഘാതം, വൃക്കരോഗങ്ങൾ, രക്തം കട്ടപിടിക്കുക, ഹൃദയാഘാതം, പ്രമേഹം, മണവും രുചിയുമറിയാത്ത അവസ്ഥ, ത്വക്ക് രോഗങ്ങൾ എന്നിവയുമുണ്ടാകാം.
ചികിത്സ തേടണം
കൊവിഡ് ചികിത്സക്കു ശേഷവും അമിതക്ഷീണം, ശ്വാസതടസം, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അങ്ങനെയുള്ളവർ ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രത്തിലെ പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ നിന്ന് ചികിത്സ തേടണം. നിരപ്പായ പ്രതലങ്ങളിലൂടെ സാവകാശം നടക്കുമ്പോഴോ ഇരുന്നോ കിടന്നോ വിശ്രമത്തിലായിരിക്കുമ്പോഴോ കിതപ്പനുഭവപ്പെടുക, കൈകൾക്കോ, കാലിനോ ഉള്ള ബലക്കുറവ്, വർദ്ധിച്ച നെഞ്ചിടിപ്പ്, നെഞ്ചുവേദന, ഒരു കാലിൽ മാത്രം നീര്, കണ്ണിൽ ഇരുട്ടു കയറി തലചുറ്റുക എന്നീ ലക്ഷണങ്ങളിൽ ഏത് അനുഭവപ്പെട്ടാലും എത്രയും പെട്ടെന്ന് ചികിത്സ തേടണം.