ജില്ലയിൽ ത്രിതല തിരഞ്ഞെടുപ്പിന് ഇനി 30 ദിവസം
ആലപ്പുഴ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള മാരത്തൺ ചർച്ചകൾ ഒരുഭാഗത്ത് പുരോഗമിക്കവേ, തീരുമാനമായ സീറ്റുകളിൽ പാർട്ടിയുടെ നിർദ്ദേശത്തിന് കാത്തുനിൽക്കാൻ ക്ഷമയില്ലാത്ത സ്ഥാനാർത്ഥികൾ പ്രചാരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഡിസംബർ എട്ടിന് ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷൻ കമ്മിഷൻ ഇന്നലെ പ്രഖ്യാപിച്ചതോടെ എത്രയും പെട്ടന്ന് മൂന്നു തലങ്ങളിലെയും മുഴുവൻ സ്ഥാനാർത്ഥികളെയും നിശ്ചയിച്ച് കളത്തിലിറക്കുകയെന്ന വെല്ലുവിളിയാണ് പാർട്ടി നേതൃത്വങ്ങൾ നേരിടുന്നത്.
പാർട്ടിക്കുള്ളിൽ എതിർപ്പുകളില്ലാത്ത സീറ്റുകളിലാണ് പ്രചാരണം ആരംഭിച്ചത്. ആദ്യ ഘട്ടമെന്നോണം ചുവരെഴുത്തുകൾ ആരംഭിച്ചു. സ്ഥാനാർത്ഥി നിർണയമായിട്ടില്ലാത്ത വാർഡുകളിൽ ചുവർ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിലാണ് പോസ്റ്റർ, ബാനർ തുടങ്ങിയവ പ്രത്യക്ഷപ്പെടുക. ഓരോ വാർഡിലും സ്ഥാനാർത്ഥിക്ക് പ്രചാരണത്തിന് എത്ര രൂപ വരെ ചെലവഴിക്കാമെന്ന പുതിയ നിർദ്ദേശം വന്നിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25,000 രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ തുകയ്ക്കുള്ളിൽ നിന്നുകൊണ്ട് പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയെന്നത് വെല്ലുവിളിയാണെന്ന് നേതാക്കൾ പറയുന്നു. സാമ്പത്തിക ശേഷിയുള്ള സ്ഥാനാർത്ഥികൾ ലക്ഷങ്ങൾ വരെ കളത്തിലിറക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. കുടുംബ വോട്ടുകൾ ഏറ്റവും സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളത്. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുവീടാന്തരം കയറി പരമാവധി ആളുകളെ സ്വാധീനിക്കാനുള്ള പ്രവർത്തനങ്ങളാവും എല്ലാ സ്ഥാനാർത്ഥികളും അണികളും ലക്ഷ്യമിടുന്നത്.
കാശാണ് പ്രശ്നം
പ്രചാരണത്തിന് ചെലവാക്കാവുന്ന പരമാവധി തുക എത്രയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കും. കൊവിഡ് കാലത്ത് പ്രചാരണത്തിനുള്ള പണം കണ്ടെത്തുന്നത് മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും വെല്ലുവിളിയാണ്. ഓരോ സ്ഥാനാർത്ഥിയും ചുരുങ്ങിയത് മൂന്ന് തരം ഫോട്ടോകളെങ്കിലും ഉപയോഗിച്ചാണ് പോസ്റ്ററുകൾ പുറത്തിറക്കുക. ഫ്ളക്സുകൾക്ക് നിരോധനമുള്ളതിനാൽ തുണി ബാനറാണ് ആശ്രയം. ഇവയ്ക്ക് ചെലവ് മൂന്നിരട്ടിയാണ്. കൂടാതെ വിവിധ തരം പ്രിൻറിംഗുകൾക്കും വലിയ തുക ചിലവാക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അഭ്യർത്ഥനയ്ക്കൊപ്പം മാസ്കും സാനിട്ടൈസറും വോട്ടർമാർക്ക് എത്തിക്കാനും സ്ഥാനാർത്ഥികൾ ആലോചിക്കുന്നുണ്ട്.
വാട്സാപ്പ് സ്ക്വാഡ്
വീടുകളിൽ കയറിയുള്ള വോട്ടഭ്യർത്ഥനയ്ക്ക് പരമാവധി മൂന്നു പേരെയാണ് അനുവദിച്ചിരിക്കുന്നത്. കൂട്ടമായി പ്രചാരണത്തിനിറങ്ങാൻ നിയന്ത്രണമുള്ളതിനാൽ സ്ക്വാഡ് വർക്കുകൾ വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്ക് പേജുകളിലുമാണ് നടക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ച സ്ഥാനാർത്ഥികളുണ്ട്.