മാതൃകയായി നഴ്സ് സ്റ്റെഫിയുടെ ആർദ്രത
അമ്പലപ്പുഴ: നഴ്സുമാരിൽ കുഞ്ഞാണ് സ്റ്റെഫി. നഴ്സിംഗ് പരീക്ഷ പാസായി പരിശീലനവും കഴിഞ്ഞ് ജോലിക്ക് കയറിയിട്ടേയുള്ളൂ. എന്നാൽ അവളുടെ കരുണ തുളുമ്പുന്ന പ്രവൃത്തി ആരുടെയും കരളുലയ്ക്കും.
76 വയസുള്ള ഒരു വൃദ്ധനായ കൊവിഡ് രോഗിക്ക് ഭക്ഷണം വാരി നൽകുന്ന ചിത്രമാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. പൂന്തോപ്പ് വലിയ വീട്ടിൽ സൈമണിന്റെ മകളാണ് സ്റ്റെഫി സൈമൺ.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് ബാധിതനായ വൃദ്ധനാണ് സ്റ്റെഫി ആഹാരം വാരി നൽകിയത്. കൊവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ കൂട്ടിരിപ്പുകാരില്ലാത്ത വൃദ്ധൻ ഭക്ഷണം കഴിക്കാതിരുന്നത് സ്റ്റെഫിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഓർമക്കുറവുള്ള ഇദ്ദേഹത്തിന് ഭക്ഷണം തനിയെ കഴിക്കാൻ വയ്യാത്ത സ്ഥിതിയായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തിന് ഭക്ഷണം നൽകിയത്.
സ്റ്റെഫി വണ്ടാനത്തു നിന്നാണ് നഴ്സിംഗ് കോഴ്സ് പാസായത്. പിന്നീട് ഇന്റേൺഷിപ്പിനു ശേഷം മെഡിക്കൽ കോളേജാശുപത്രിയിൽ ആർ.എസ്.ബി.വൈ നഴ്സായി ജോലിയിൽ പ്രവേശിച്ചു.
ആശുപത്രിയിൽ താൻ പരിചരിക്കുന്ന രോഗികളെ സ്വന്തം കുടുംബത്തിലുള്ളവർ എന്ന പോലെയാണ് കരുതുന്നതെന്ന് സ്റ്റെഫി പറയുന്നു.