ആലപ്പുഴ: കുട്ടിയെ മറയാക്കി ബിനീഷ് കോടിയേരി കേസിൽ രാഷ്ട്രീയം കളിച്ച സംസ്ഥാന ബാലാവകാശ കമ്മിഷനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാർട്ടി കമ്മിഷനെപ്പോലെയാണ് ബാലാവകാശ കമ്മിഷൻ പ്രവർത്തിച്ചത്. രണ്ടു വയസുള്ള കുട്ടിയെ ഉപയോഗിച്ച് എൻഫോഴ്‌സ്‌മെന്റിനെ തടയാൻ ശ്രമിച്ചത് ബാലാവകാശ ലംഘനമാണ്. കുട്ടിയെ മാദ്ധ്യമ പ്രവർത്തകരും പൊലീസുദ്യോഗസ്ഥരുമടക്കമുള്ളവരുടെ മുന്നിലേക്ക് വിളിച്ചുവരുത്തിയത് കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണ്. സി.പി.എമ്മിന്റെ ബാലസംഘമായി ബാലാവകാശ കമ്മിഷൻ മാറി.

ഇ.ഡി ഉദ്യോഗസ്ഥരെ തടയാൻ ആരാണ് പൊലീസിന് അധികാരം കൊടുത്തത്. പൂജപ്പുര എസ്.ഐക്ക് കൊമ്പുണ്ടോ ? രവീന്ദ്രന് കൊവിഡ് വന്നതാണോ വരുത്തിയതാണോയെന്ന് സംശയമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.

കിഫ്ബിയുടെ മറവിൽ ധനമന്ത്രി തോമസ് ഐസക് വൻ അഴിമതിയാണ് നടത്തുന്നത്. ഊരാളുങ്കൽ സൊസൈറ്റിയെ മറയാക്കി ഹവാല ഇടപാടുവരെ നടക്കുന്നു.
സംസ്ഥാനത്തെ മന്ത്രിമാർക്കും ഇതിൽ പങ്കുണ്ട്. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഡി.അശ്വനീദേവ്, പി.കെ.വാസുദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.