t

ആലപ്പുഴ: കാലഘട്ടങ്ങൾ പിന്നിട്ടതോടെ തിരഞ്ഞെടുപ്പു രീതികൾക്ക് പലവിധ രൂപമാറ്റങ്ങൾ സംഭവിച്ചെങ്കിലും യാതൊരു മാറ്റവുമില്ലാത്ത ഒന്നുണ്ട്; വോട്ട് മഷി. വലതു കൈയിലെ ചൂണ്ടുവിരൽത്തുമ്പിൽ ആദ്യമായി ഈ മഷി പുരളുമ്പോഴുണ്ടാകുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയേണ്ട ഒന്നാണ്. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ ഇനി താനും പങ്കാളിയാണെന്ന തിരിച്ചറിവാണ് വോട്ടുമഷിപ്പാട് യുവതലമുറയ്ക്ക് പകർന്നു നൽകുന്നത്.

സാങ്കേതിക വിദ്യ ഇത്രയേറെ വളർന്നിട്ടും എന്തുകൊണ്ടാണ് ചൂണ്ടുവിരലിൽ മഷി പുരട്ടുന്ന പരമ്പരാഗത ശൈലിക്കു മാത്രം മാറ്റം വരാത്തതെന്ന് ചിന്തിക്കുന്നവരുണ്ടാകും. 'ചിന്തിച്ചാലൊരു അന്തവുമില്ല' എന്നതാണ് ഇതിന് ഉചിതമായ മറുപടി! മായ്ക്കാനാവാത്ത മഷിയെന്നാണ് വിളിപ്പേരെങ്കിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം വിരലിലെ മഷി വേഗം മായ്ച്ച് കള്ളവോട്ടിന് ശ്രമിച്ച സംഭവങ്ങളുമുണ്ട്. വിരലിലെ മഷി മായ്ക്കാൻ പലവിധ തന്ത്രങ്ങൾ പാർട്ടി വികാരം അസ്ഥിക്കു പിടിച്ച പ്രവർത്തകർ പയറ്റാറുണ്ടെങ്കിലും അത്ര പെട്ടെന്ന് കീഴടക്കാനാകാത്ത ഈ മഷിപ്പാടിന്റെ കഥയിങ്ങനെ...

 40 സെക്കൻഡ്, തെളിവായി!

1962 ലാണ് വിരലിൽ മഷി പുരട്ടൽ തുടങ്ങിയത്. 1999ൽ ബാലറ്റ് പെട്ടി മാറി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വന്നിട്ടും ചൂണ്ടുവിരലിൽ മഷി പുരട്ടുന്ന രീതി തുടർന്നു. പൊതുമേഖല സ്ഥാപനമായ മൈസൂർ പെയിന്റ് ആൻഡ് വാർണിഷസ് ലിമിറ്റഡ് (എം.പി.വി.എൽ) കമ്പനിയാണ് ഈ മഷി നിർമ്മിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ നൽവാടി കൃഷ്ണരാജ വാദ്ധ്യാരുടെ ഭരണകാലത്താണ് സ്ഥാപനം ആരംഭിച്ചത്. ആദ്യ കാലഘട്ടങ്ങളിൽ പാർലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് മഷി ഉപയോഗിച്ചിരുന്നത്. പിന്നീട് മുനിസിപ്പൽ, സഹകരണ സ്ഥാപങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കും ഉപയോഗിക്കാൻ തുടങ്ങി. കൈയിൽ പുരട്ടിയാൽ 40 സെക്കൻഡുകൾ കൊണ്ട് മഷി ഉണങ്ങിപ്പിടിക്കുമെന്നാണ് നിർമ്മാതാക്കളുടെ വാദം. ഒരു സെക്കൻഡ് കയ്യിൽ പറ്റിയാലും മഷി അതിന്റെ അടയാളം അവശേഷിപ്പിക്കും. മഷിയിൽ അടങ്ങിയിരിക്കുന്ന 'സിൽവർ നൈട്രേറ്റ്' ആണ് ഉണങ്ങിപ്പിടിക്കാൻ സഹായിക്കുന്നത്. പോളിയോ മരുന്ന് കൊടുത്ത കുട്ടികളെ തിരിച്ചറിയാനും ഇതേ മഷി തന്നെയാണ് ഉപയോഗിക്കുന്നത്. കുട്ടികൾ കൈ വായിൽ വയ്ക്കുമെന്നതിനാൽ ആ മഷിയിൽ ഉപയോഗിക്കുന്ന സിൽവർ നൈട്രേറ്റിന്റെ അളവ് കുറവായിരിക്കും

 അജയ്യനല്ല


മഷി മായ്ക്കാനുള്ള രാസ വസ്തുക്കൾ സുലഭമാണെന്നും, ഇവ ഉപയോഗിക്കപ്പെടുന്നതായും മിക്ക തിരഞ്ഞെടുപ്പുകളിലും ആക്ഷേപം ഉയരാറുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഉത്തരേന്ത്യയിലെ നിരവധി വോട്ടർമാർ, മഷി വേഗം മാഞ്ഞു പോയതായി ഇലക്ഷൻ കമ്മിഷനെ അറിയിച്ചിരുന്നു. നെയിൽ പോളിഷ് റിമൂവർ കൊണ്ട് പോലും മഷി മായ്ക്കാൻ സാധിക്കുന്നതായി പലരും വീഡിയോ അടക്കം പങ്കുവെച്ചിരുന്നു.


 അതീവ രഹസ്യം


വോട്ട് മഷിയുടെ രാസക്കൂട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പോലും വ്യക്തമല്ല. ഇന്ത്യയ്ക്കു പുറമേ 26 വിദേശ രാജ്യങ്ങളിൽ എം.പി.വി.എല്ലിന്റെ മഷി ഉപയോഗിക്കുന്നുണ്ട്. രണ്ടാഴ്ചയോളം മായാതെ നിൽക്കുന്ന മഷിയുടെ രഹസ്യമറിയാൻ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. മഷിയിൽ സിൽവർ നൈട്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് മാത്രമാണ് ആകെ വ്യക്തമായത്. സൂര്യപ്രകാാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ മഷിയിൽ പതിക്കുന്നതോടെ നീല മഷി കറുപ്പ് നിറമായി ആഴ്ചകളോളം ത്വക്കിലും നഖത്തിലും പറ്റിപ്പിടിച്ചിരിക്കും. അഞ്ച് മില്ലി ലിറ്റർ മഷി കൊണ്ട് 300 പേരുടെ വിരലിൽ പുരട്ടാമെന്നാണ് കണക്ക്.