ഹരിപ്പാട്: അഞ്ച് വർഷം മുമ്പ് മരിച്ച യുവാവിന്റെ മൃതദേഹം പരിശോധനയ്ക്കായി നാളെ രാവിലെ 10 മണിയോടെ പുറത്തെടുക്കും. തൃക്കുന്നപ്പുഴ പാനൂർ പൂത്തറയിൽ മുഹമ്മദ് മുസ്തഫയുടെ (34) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുക. ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി ചെങ്ങന്നൂർ ആർ ഡി.ഒ. അറിയിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മുഹമ്മദ് മുസ്തഫയുടെ ഭാര്യയായിരുന്ന സുമയ്യയുടെ ബന്ധു പല്ലന കൊക്കാടം തറയിൽ ഇർഷാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.
2015 നവംബർ 15-നാണ് മുഹമ്മദ് മുസ്തഫ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ നാട്ടുകാരോട് പറഞ്ഞത്. പോസ്റ്റുമോർട്ടം കൂടാതെയാണ് മൃതദേഹം പാനൂർ വരവു കാട് ജുമാ മസ്ജിദിൽ കബറടക്കിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുമയ്യയും പൊലീസിന് മൊഴി നൽകി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയുന്നതിനു ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ആർ.ഡി.ഒ.യും തൃക്കുന്നപ്പുഴ പൊലീസും പാനൂർ ജമാഅത്ത് കമ്മിറ്റിക്ക് കത്ത് നൽകി. എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രസിഡന്റ് അഡ്വ.എം.ഇബ്രാഹിംകുട്ടി പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാരുടെ സംഘത്തെ ആർ.ഡി.ഒ. നിയോഗിച്ചു. ഫോറൻസിക് വിദഗ്ദരും മുതിർന്ന പൊലീസ് അധികാരികളും സ്ഥലത്തെത്തും.