ഹരിപ്പാട്: പാനൂർ വരവുകാട് പള്ളി കബർസ്ഥാനിൽ അഞ്ചു വർഷം മുമ്പ് കുഴിച്ചിട്ട, യുവാവിന്റെ മൃതദേഹം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. തൃക്കുന്നപ്പുഴ പാനൂർ പൂത്തറയിൽ മുഹമ്മദ് മുസ്തഫയുടെ (34) മൃതദേഹമാണ്, മരണത്തിൽ ഭാര്യ ദുരൂഹത ആരോപിച്ചതിനാൽ ഇന്നലെ രാവിലെ 10 മണിയോടെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ.ബി.കൃഷ്ണന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് പൊലീസ് സർജൻ ഡോ. നിധിൻ, ഡോ. ദീപ്തി എന്നിവരാണ് പോസ്റ്റ്മോർട്ടം ചെയ്തത്. ഫോറൻസിക് സയന്റിഫിക് ഓഫീസർ വി.ചിത്ര, ഫിംഗർ പ്രിന്റ് വിദഗ്ദ്ധൻ ജി.അജിത് എന്നിവരും തെളിവുകൾ ശേഖരിച്ചു. നടപടികൾ കാണാൻ പ്രദേശവാസികൾ തടിച്ചു കൂടി. തൃക്കുന്നപ്പുഴ സി.ഐ ടി.ദിലീഷ് കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. പള്ളി വളപ്പിലേക്ക് ആരെയും കടത്തിവിട്ടില്ല. ഉച്ചയ്ക്ക് 12.30 ഓടെ പരിശോധകൾ പൂർത്തിയായി.എല്ല്, മണ്ണ് എന്നിവ രാസപരിശോധനയ്ക്കും മുടിയും പല്ലും ഡി.എൻ.എ പരിശോധനയ്ക്കുമായി ശേഖരിച്ചു. പുറത്തെടുത്ത മൃതദേഹത്തിന്റെ ഭാഗങ്ങൾ വീണ്ടും കുഴിമാടത്തിൽ അടക്കം ചെയ്തു.
ചെങ്ങന്നൂർ ആർ.ഡി.ഒ ജി.ഉഷാകുമാരിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. കാർത്തികപ്പള്ളി തഹസിൽദാർ ഡി.സി. ദിലീപ് കുമാർ, ആർ.ഡി.ഒ ഓഫീസ് സൂപ്രണ്ട് പി.എ. സജീവ് കുമാർ, പി.എൻ. പ്രദീപ് കുമാർ, തൃക്കുന്നപ്പുഴ വില്ലേജ് ഓഫീസർ നദി, തൃക്കുന്നപ്പുഴ എസ്.ഐ കെ.ബി. ആനന്ദബോസ്, പൊലീസ് ഫോട്ടോഗ്രാഫർ ചന്ദ്രബോസ് തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു. പൊലീസും ആർ.ഡി.ഒയും നിർദേശിച്ച പ്രകാരമുള്ള സൗകര്യങ്ങൾ പാനൂർ ജമാ അത്ത് കമ്മിറ്റി ഒരുക്കിയിരുന്നു.
2015 നവംബർ 15നാണ് മുഹമ്മദ് മുസ്തഫ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ നാട്ടുകാരോട് പറഞ്ഞത്. അതിനാൽ പോസ്റ്റ്മോർട്ടം കൂടാതെയാണ് പാനൂർ വരവുകാട് ജുമാ മസ്ജിദിൽ കബറടക്കിയത്. ദുരൂഹ മരണമാണെന്ന് ഭാര്യ സുമയ്യ പൊലീസിന് മൊഴി കൊടുത്തിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് സുമയ്യയുടെ ബന്ധു പല്ലന കൊക്കാടം തറയിൽ ഇർഷാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം പൊലീസ് തുടർ നടപടികൾ കൈക്കൊള്ളും.