ചേർത്തല:വിദേശ കറൻസികാട്ടി പണം കവർന്ന ഇറാനിയൻ മോഷ്ടാക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയെന്നു പൊലീസ്. അറസ്റ്റ് വാർത്ത പുറത്തു വന്നതോടെ കണ്ണൂർ മയ്യിൽ,തൃശൂർ,അങ്കമാലി,പുത്തൻകുരിശ്,പെരുമ്പാവൂർ,തിരുവല്ല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിന്നു ചേർത്തല സ്റ്റേഷനിലേക്കു ഫോൺ വിളികളുടെ പ്രവാഹമായിരുന്നു.
മയ്യിലെ പഴക്കുല കടയിൽ നിന്നു 75,000 രൂപ, മറ്റു സ്ഥലങ്ങളിൽ നിന്ന് 16000, 32000, 34000 എന്നിങ്ങനെ പണം നഷ്ടപ്പെട്ടതായാണ് പരാതികൾ. വ്യാഴം രാത്രി ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതികളെ മാവേലിക്കര സബ് ജയിലിലേക്കു മാറ്റി. കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകുമെന്നും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ചേർത്തലയിലെയും മറ്റു കേസുകളിലെയും അന്വേഷണം നടക്കുകയുള്ളൂവെന്ന് സി.ഐ പി.ശ്രീകുമാർ പറഞ്ഞു.
കഴിഞ്ഞ 10ന് വൈകിട്ട് 5.30 ഓടെ ചേർത്തല വാരനാട് ചെറുപുഷ്പം മെറ്റൽ ഏജൻസീസിൽ നടത്തിയ തട്ടിപ്പിനെ തുടർന്നാണ് മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലൻ (23), മോഹ്‌സെൻ സെതാരഹ് (35) എന്നീ ഇറ്റാലിയൻ പൗരൻമാരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.സി.ഐ പി.ശ്രീകുമാർ, എസ്.ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം