photo

ചേർത്തല:കാവുങ്കൽ എന്റെ ഗ്രാമം തേർഡ് ഐ വിഷൻ പ്രോജക്ടിന്റെ ഭാഗമായി മണ്ണഞ്ചേരി,മാരാരിക്കുളം പൊലീസ് സ്​റ്റേഷനുകളുമായി സഹകരിച്ച് സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളുടെ രണ്ടാംഘട്ട പ്രർത്തനങ്ങൾക്ക് തുടക്കമായി. നേരത്തെ പ്രഖ്യാപിച്ചിരുന്നതിലും കൂടുതൽ കാമറ സ്ഥാപിച്ചുകൊണ്ടുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്.

10 ലക്ഷം രൂപ യാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹൈ ഡെഫനിഷൻ നൈ​റ്റ് വിഷൻ കാമറകളാണ് സ്ഥാപിക്കുന്നത്.പദ്ധതി പൂർത്തീകരണത്തോടെ ഈ പ്രദേശങ്ങൾ പൂർണമായും 24 മണിക്കൂറും കാമറ നിരീക്ഷണത്തിലാകും. രണ്ടാം ഘട്ടത്തിൽ കാവുങ്കൽ പി.കെ.കവല,ദേശാഭിമാനി വായനശാല,കാവുങ്കൽ തെക്കേക്കവല,വളവനാട്,പൊന്നാട്, മണ്ണഞ്ചേരി സ്‌കൂൾ കവല അമ്പലക്കടവ്,മംഗളപുരം എന്നിവിടങ്ങളിലെ പ്രധാന ജംഗ്ഷനുകളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. കാമറകളെല്ലാം മാരാരിക്കുളം പൊലീസ് സ്​റ്റേഷനിലേക്കാണ് കണക്ട് ചെയ്യുന്നത്.
പനയിൽ (പപ്പാളി) ജംഗ്ഷനിലും,മംഗളപുരത്തും മൂന്നാം കണ്ണിന്റെ പ്രാദേശിക കമ്മി​റ്റി പ്രവർത്തിക്കുന്നുണ്ട്.
മാരാരിക്കുളം പൊലീസ് സ്​റ്റേഷനുമായി സഹകരിച്ച് തേർഡ് ഐ വിഷൻ പ്രാദേശിക കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മംഗളാപുരം ജംഗ്ഷൻ മുതൽ കാരുണ്യ ഹോസ്പി​റ്റൽ വരെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പ്രർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി.റൗഡി മുക്കിന് സമീപം ചേർന്ന സമ്മേളനം മാരാരിക്കുളം പൊലീസ് ഇൻസ്‌പെക്ടർ എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. തേർഡ് ഐ വിഷൻ ചെയർമാൻ പി.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ ഹോസ്പി​റ്റൽ ഉടമ ഡോ.കെ.പ്രകാശൻ ആദ്യ സംഭാവന നൽകി.ജെ.ജയതിലകൻ, പി.സാബു കണ്ണർകാട്, അഡ്വ.ടി.സജി,മനോജ് പന്തലിപറമ്പ്, എം.എസ്.ജോഷി,വി.സജീവ്,പ്രസാദ് ശ്രീപാർവതി, പ്രസന്നൻ പൂന്തോട്ടത്തിൽ, വിശ്വൻ,പ്രവീൺ പൂന്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.