ചേർത്തല : വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ വിദേശ കറൻസി മാറാനെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിലെ പ്രതികളായ ഇറാൻ സ്വദേശികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലൻ (23), മോഹ്‌സെൻ സെതാരഹ് (35) എന്നിവരെ ദിവസത്തേക്കാണ് ചേർത്തല പൊലീസിന് കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിച്ച് ഇവരുടെ മാതൃഭാഷയിൽ ചോദ്യം ചെയ്തിരുന്നു.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ ഇന്റലിജന്റ്‌സ് ബ്യൂറോയും റായും നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അടിസ്ഥാനത്തിൽ അതത് സ്റ്റേഷൻ അധികൃതർ കസ്റ്റഡിയിൽ വാങ്ങി നടപടി ക്രമങ്ങൾ പൂർത്തിയാക്കും.കഴിഞ്ഞ 10ന് വൈകിട്ട് വാരനാട്ടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 34000രൂപ തട്ടിയെടുത്ത് കടന്നതിനെ തുടർന്ന് 12നാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്.