പൈപ്പുകൾക്ക് ക്ഷാമം, വിലക്കയറ്റം
ആലപ്പുഴ: യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച ജൽ ജീവൻ പദ്ധതി, പൈപ്പുകളുടെ ക്ഷാമവും വിലക്കയറ്റവും മൂലം പ്രതിസന്ധിയിലാകുന്നു. പൈപ്പ് വിലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനുളളിൽ 37ശതമാനം വിലവർദ്ധനവാണുണ്ടായത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് പൈപ്പുകളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കുന്നില്ലെങ്കിൽ പണികൾ ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുമെന്ന് കരാറുകാർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നിലവിലുള്ള 24 ലക്ഷം പൈപ്പ് കണക്ഷനുകൾ നാലു മാസം കൊണ്ട് ഇരട്ടിയാക്കാനാണ് കേരള വാട്ടർ അതോറിറ്റി ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഉപഭോക്താക്കളുടെയും മുതൽ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂരിഭാഗം പ്രവൃത്തികളുടെയും കരാർ കോൺട്രാക്ടർമാർ എറ്റെടുത്തു കഴിഞ്ഞു. വാട്ടർ അതോറിറ്റിയുടെ വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 2000 കോടി രൂപ നിലവിൽ നൽകാനുണ്ടെന്ന് കരാറുകാർ പറയുന്നു.
പൊതുമരാമത്ത് - ജലവിഭവ വകുപ്പുകളിലെപ്പോലെ ബിൽ ഡിസ്കൗണ്ടിംഗ് നടപ്പാക്കിയാൽ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാം. എന്നാൽ അതിനുള്ള നടപടികൾ അനന്തമായി നീളുകയാണ്.കുടിശ്ശിക തുക ലഭിയ്ക്കാതെ ജൽ ജീവൻ പദ്ധതിയിൽ പണം മുടക്കാൻ കഴിയില്ലെന്നാണ് കരാറുകാരുടെ നിലപാട്. പൈപ്പുകളുടെ ഗുണനിലവാര സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ഏജൻസിയെ മാത്രമാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. മുൻപ് 0.06 ശതമാനമായിരുന്ന പരിശോധനാ ഫീസ് പുതിയ ഏജൻസി എത്തിയതോടെ വർദ്ധിച്ചു. ഗുണനിലവാര പരിശോധനയ്ക്ക് കൂടുതൽ ഏജൻസികളെ ചുമതലപ്പെടുത്തകയും ചെലവ് സർക്കാർ വഹിക്കുകയും ചെയ്യണമെന്നാണ് കരാറുകാരുടെ ആവശ്യം. വാട്ടർ കണക്ഷനുകളുടെ എണ്ണം ഇരട്ടിയാക്കുമ്പോൾ ജലലഭ്യത ഉറപ്പുവരുത്താനും നടപടി വേണം. ഉപഭോക്താവിൻ്റെ കൂടി ചെലവിൽ കണക്ഷനുകൾ നൽകിയിട്ട് വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നത് ജനരോഷത്തിനിടയാക്കും.
പദ്ധതി ചെലവ്
കേന്ദ്ര സർക്കാർ - 50%
സംസ്ഥാന സർക്കാർ - 25%,
തദ്ദേശ സ്വയംഭരണ സ്ഥാപനം -15%
ഉപഭോക്താക്കൾ - 10%
ഇന്ന് ഗൂഗിൾ മീറ്റ്
അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കേണ്ട ജോലികൾ പൈപ്പുകളുടെ വിലവർദ്ധനവ് മൂലം പ്രതിസന്ധിയിലായതിനാൽ പ്രശ്ന പരിഹാരം ചർച്ച ചെയ്യുന്നതിനുള്ള ഗൂഗിൾ മീറ്റ് ഇന്ന് വൈകിട്ട് മൂന്നിന് എം.പിയുടെ നേതൃത്വത്തിൽ ചേരും.
അടിയന്തരമായി പൈപ്പ് കമ്പനികളുടെ യോഗം വിളിച്ചു ചേർക്കണം. പൈപ്പ് വില നിയന്ത്രിക്കാനോ, ഉയർന്ന വിലയ്ക്ക് ആനുപാതികമായി എസ്റ്റിമേറ്റ് നിരക്ക് വർദ്ധിപ്പിക്കാനോ തയ്യാറാകണം.കൊവിഡ് കണക്കിലെടുത്ത് സെക്യൂരിറ്റി തുക കേന്ദ്രസർക്കാർ മൂന്ന് ശതമാനമായി പരിമിതപ്പെടുത്തിയിട്ടും സംസ്ഥാനത്ത് അത് അഞ്ച് ശതമാനമായി നിലനിൽക്കുകയാണ്. ഈ വിഷയങ്ങളിൽ ഉടൻ ഉചിതമായ നടപടി ഉണ്ടാകണം
- വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്,
കേരള ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ