കറ്റാനം: യു.ഡി.എഫിലെ നാലു നേതാക്കൾ മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഉടപ്പും തയ്പ്പിച്ചിരിപ്പുണ്ടെന്നും അത് മലർപ്പൊടിക്കാരന്റെ സ്വപ്നമാവുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.അഴിമതിക്കെതിരെയുള്ള ജനവികാരമാണ് ഇന്ന് കേരളത്തിലുള്ളത്. അത് യു.ഡി.എഫിനും എൽ.ഡി.എഫിനും വിനയാകും. ഇരുകൂട്ടരെയും തള്ളി എൻ.ഡി.എ കേരളം തൂത്തുവാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ഡി.എ ഭരണിക്കാവ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. കേരളത്തിൽ ഇടത്-വലത് മുന്നണി രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടെയും വിളനിലമായി മാറി. കേന്ദ്ര ഏജൻസികളെ കത്തയച്ചു ക്ഷണിച്ച മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ഏജൻസികൾക്കെതിരെ വാളോങ്ങി നിൽക്കുന്നത് അപഹാസ്യമാണ്. മൗനിയായ മൻമോഹൻ സിംഗ് അല്ല ഇന്ന് കേന്ദ്രം ഭരിക്കുന്നത്. തന്റേടമുള്ള നരേന്ദ്രമോദിയാണ്. കൃത്യമായി ഏജൻസികൾ അന്വേഷിച്ച് സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. കേരളത്തിൽ എൻ.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും ഭരണ രംഗത്തേക്ക് എൻ.ഡി.എ സാരഥികൾ കടന്നു വരുമെന്നും മുഖ്യപ്രഭാഷണം നടത്തിയ എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യയിൽ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസനങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഉൾക്കൊള്ളുമെന്നും, അഴിമതിക്കാരെ തൂത്തെറിയുമെന്നും തുഷാർ പറഞ്ഞു. ബി.ജെ.പി കറ്റാനം മേഖല പ്രസിഡന്റ് ജയൻ ഭരണിക്കാവ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ഉപാദ്ധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, അനിയപ്പൻ, രാജൻ കെ.മാത്യു, കൃഷ്ണകുമാർ രാംദാസ്, ശ്രീകുമാർ ഭരണിക്കാവ്, ബിനു മങ്കുഴി, ബിജു പ്ലാവിളയിൽ, മഠത്തിൽ ബിജു എന്നിവർ സംസാരിച്ചു.