althaf

ആലപ്പുഴ: ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടെയും രൂപം അലക്കുസോപ്പിൽ കൊത്തിയെടുത്ത പ്ലസ് ടു വിദ്യാർത്ഥി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും, ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡിലും ഇടം നേടി. പുന്നപ്ര കപ്പക്കട കാളികാട്ടു വീട്ടിൽ കരുമാടി ഹനീഫിന്റെയും മിനിയുടെയും മകൻ അൽത്താഫ് എം.ഹനീഫാണ് (18) നേട്ടം സ്വന്തമാക്കിയത്.

അഞ്ചാം വയസുമുതൽ ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച അൽത്താഫിന് ലോക്ക് ഡൗൺ കാലത്താണ് എന്തെങ്കിലുമൊരു റെക്കാഡിടണമെന്ന ചിന്ത മനസിൽ ഉദിച്ചത്. അമ്മ തുണി അലക്കിയ ശേഷം മിച്ചം വരുന്ന സോപ്പിൽ വിവിധ രൂപങ്ങൾ കൊത്തിയെടുക്കുന്ന ശീലമുണ്ടായിരുന്നു. ആ പരിചയത്തിലാണ് 28 ഇന്ത്യൻ സംസ്ഥാനങ്ങളെ സോപ്പിൽ കൊത്തിയെടുക്കാമെന്ന് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സ് അധികൃതരെ അറിയിച്ചത്. പ്രവർത്തനത്തിന് ഏഴ് ദിവസത്തെ സമയം അവർർ അനുവദിച്ചു. എന്നാൽ രണ്ട് പകലുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളുടെയും രൂപം അൽത്താഫ് കൊത്തിയെടുത്തു. അധികൃതർക്ക് സമർപ്പിക്കേണ്ട പ്രവർത്തന വീഡിയോ ഷൂട്ട് ചെയ്യേണ്ടതിനാൽ മികച്ച വെളിച്ചം ലഭിച്ചിരുന്ന രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെയുള്ള സമയമാണ് രൂപം കൊത്തിയെടുക്കാൻ ഉപയോഗിച്ചത്. കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങൾക്ക് പരമാവധി അര മണിക്കൂറെടുത്തപ്പോൾ, ഏറെ വലച്ചത് വെസ്റ്റ് ബംഗാളാണെന്ന് അൽത്താഫ് പറയുന്നു. അതിർത്തികളിലെ രൂപ രേഖ കൊത്തുന്നതിനിടെ സോപ്പ് രണ്ടായി ഒടിഞ്ഞതാണ് നേരിട്ട വെല്ലുവിളി.

ഓരോ സംസ്ഥാനത്തിന്റെയും രൂപരേഖ ഗൂഗിളിൽ നോക്കിയാണ് തയ്യാറാക്കിയത്. ഓൺലൈൻ വഴി എഴുന്നൂറ് രൂപയ്ക്ക് വാങ്ങിയ കാർവിംഗ് ടൂളുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. അൽത്താഫിന്റെ വ്യത്യസ്ത പരീക്ഷണം അംഗീകരിച്ച ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്സ് അധികൃതർ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിൽ നൽകിയാണ് ആദരിച്ചത്. കാറ്റ് കടക്കാത്ത ബോക്സിൽ സിലിക്ക ജെല്ലിനൊപ്പം വച്ചാണ് സോപ്പ് കേടുവരാതെ സൂക്ഷിക്കുന്നത്. ചിത്ര രചനയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും, മോഡൽ നിർമ്മാണത്തിൽ പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. അനുജൻ എട്ടാം ക്ലാസ് വിദ്യാർത്ഥി അൽഫാസാണ് ഓരോ സംസ്ഥാനവും നിർമ്മിക്കുന്ന വീഡിയോകൾ ചിത്രീകരിച്ചത്. മകന്റെ അപൂർവ്വ നേട്ടത്തിൽ അതിയായ സന്തോഷത്തിലാണ് ഡ്രൈവറായ ഹനീഫും, വീട്ടമ്മയായ മിനിയും.