covid

ന്യൂഡൽഹി: ഒരു മാസത്തിന് ശേഷം രാജ്യത്തിന് ആശ്വാസമേകി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് (38,310) കുറഞ്ഞു.

24 മണിക്കൂറിനിടെ 490 മരണം റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ രോഗികൾ 82.6 ലക്ഷമായി. 5,41,405 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് പോസിറ്റീവ് നിരക്ക് 6.38 ശതമാനമായി. രണ്ടുമാസം മുമ്പ് മൂന്നിരട്ടിയായിരുന്നു കൊവിഡ് പോസിറ്റീവാകാനുള്ള സാദ്ധ്യത. സെപ്തംബർ മൂന്നിലെ പോസിറ്റിവിറ്റി നിരക്ക് 21.16 ശതമാനമായിരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നതിൽ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. കേരളത്തിലാണ് രോഗികളുടെ എണ്ണം കൂടുതൽ. തൊട്ടുപിന്നിൽ ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

76,03,121 പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,323 രോഗമുക്തർ. ഏറ്റവും കൂടുതൽ രോഗമുക്തി നിരക്ക് ഉയർന്ന സംസ്ഥാനവും കേരളമാണ്. കർണാടക, ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത് ഇന്ത്യയിലാണ്. മരണത്തിന്റെ കാര്യത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ.