ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദം മൂലം അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ വലിയൊരു വിഭാഗം ഇക്കുറി റിപ്പബ്ളിക്കൻ വശത്തേക്ക് ചാഞ്ഞുവെന്ന് സൂചന. ഇന്ത്യൻ വംശജരിൽ 28 ശതമാനത്തിൽ അധികം പേർ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ട്രംപിന് വോട്ട് ചെയ്‌തതായും വിലയിരുത്തുന്നു.ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ പിന്തുണയ്‌ക്കുന്ന ചരിത്രമാണ് ഇന്ത്യൻ വംശജരുടേത്. 2016ൽ ഇന്ത്യൻ വംശജരിൽ അധികവും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലാരി ക്ളിന്റനാണ് വോട്ടു ചെയ്‌തത്. ഹിലാരിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു കോടി ഡോളർ നൽകുകയും ചെയ്‌തിരുന്നു. അന്നത്തേക്കാൾ 16 ശതമാനത്തോളം അധികം വോട്ട് ഇക്കുറി ട്രംപിന് ലഭിച്ചെന്നാണ് സൂചന. 2016ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുമായി മോദിക്കുണ്ടായിരുന്ന സൗഹൃദം പരിഗണിച്ചാണ് ഇന്ത്യൻ വംശജർ ഹിലാരിക്ക് വോട്ടു ചെയ്‌തത്. 2019ൽ മോദിയുടെ യു.എസ് സന്ദർശവും ട്രംപുമൊത്തുള്ള ഹൗഡി മോഡി പരിപാടിയും ഇന്ത്യൻ വംശജരിൽ നല്ല പ്രതികരണമുണ്ടാക്കി.ആ പരിപാടിയിൽ ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥിച്ച് മോദി 'അബ് കി ബാർ ട്രംപ് സർക്കാർ എന്ന മുദ്രാവാക്യവും ഉയർത്തി. തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി ഇന്ത്യക്കാരുള്ള പ്രദേശങ്ങളിൽ ഈ മുദ്രാവാക്യം വ്യാപകമായി ഉപയോഗിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിൽ അഹമ്മദാബാദിൽ നടത്തിയ നമസ്തെ ട്രംപ് പരിപാടിയിലും ട്രംപുമായുള്ള സൗഹൃദം മോദി എടുത്തു പറഞ്ഞിരുന്നു. മോദിയുമായി സൗഹൃദമുള്ള ട്രംപ് വീണ്ടും പ്രസിഡന്റാവുന്നത് ഇന്ത്യയ്‌ക്ക് നല്ലതാണെന്ന ചിന്ത അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിലുണ്ട്. എതിർ സ്ഥാനാർത്ഥി ജോ ബൈഡനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയായ കമല ഹാരിസ് മത്സരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിക്ക് നേട്ടമാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ കാശ്‌മീർ അടക്കമുള്ള വിഷയങ്ങളിൽ മോദി സർക്കാരിന്റെ നിലപാടുകളോട് കമലാ ഹാരിസിന് വിയോജിപ്പുണ്ട്. ട്രംപിന് പകരം ജോ ബൈഡൻ പ്രസിഡന്റായാലും ചൈനയ്‌ക്കെതിരെ ഇന്ത്യയെ തുടർന്നും പിന്തുണയ‌്ക്കും. എന്നാൽ കാശ്‌മീർ വിഷയത്തിലും വാണിജ്യ കരാറുകളിലും ട്രംപിന്റെ അനുകൂല നിലപാട് തുടരുമോ എന്ന് സംശയിക്കുന്നവരുണ്ട്.
ചൈനയ്‌ക്കെതിരെ പ്രയോഗിക്കാനുള്ള നല്ലൊരു കൂട്ടായി ഇന്ത്യയെ അമേരിക്ക കരുതുന്നുണ്ട്. ഇന്ത്യാ-ചൈനാ ബന്ധം വഷളായത് പ്രയോജനപ്പെടുത്താനും യു.എസ് ശ്രമിക്കുന്നു. കൂടുതൽ അമേരിക്കൻ ആയുധങ്ങളും പ്രതിരോധ സഹായങ്ങളും ഇന്ത്യയ്‌ക്ക് ആവശ്യമാണ്. ചൈനയ്‌ക്കെതിരെ ദക്ഷിണേഷ്യൻ സമുദ്രത്തിൽ രൂപം കൊള്ളുന്ന ക്വാഡ് സഖ്യത്തിൽ ഇരു രാജ്യങ്ങളും കൈകോർക്കുന്നു. ഇപ്പോൾ നടക്കുന്ന മലബാർ നാവിക നാവിക അഭ്യാസം ക്വാഡ് സഹകരണത്തിന്റെ ഭാഗമാണ്.
യു. എസ് ഇലക്ഷൻ ഫലം
ബന്ധത്തെ ബാധിക്കില്ല
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ ശ്രംഗ്ള പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധികളെ അതിജീവിച്ച സമഗ്രവും ബഹുമുഖവുമായ ബന്ധമാണ്. ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ വിലമതിക്കുന്നുവെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും പറഞ്ഞിട്ടുണ്ട്. ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടുത്ത സൗഹൃദമുണ്ട്. മുൻ പ്രസിഡന്റ് ഒബാമയുമായും അദ്ദേഹം അടുപ്പം പുലർത്തിയിരുന്നു.