flat

ന്യൂഡൽഹി: കൊച്ചി മരടിൽ പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളിലെ ഉടമകൾക്കും സർക്കാരിനും നൽകേണ്ട നഷ്ടപരിഹാരം എപ്പോൾ കൊടുത്തു തീർക്കുമെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നാല് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ഫ്ളാറ്റ് നിർമ്മാതാകൾക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇത് അവസാന താക്കീതാണെന്നും നിലപാട് അറിയിച്ചില്ലെങ്കിൽ കണ്ട് കെട്ടിയ വസ്തുക്കൾ വിൽക്കുന്നതിനുള്ള തുടർ നടപടികളുമായി മുന്നോട്ട് പോകാൻ ജസ്റ്റിസ് നിർദേശം നൽകുമെന്നും ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. എന്നാൽ അനധികൃതമായി ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതി നൽകിയവരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നാണ് ഫ്ളാറ്റുടമകൾ കോടതിയിൽ വാദിച്ചത്. തുടർന്ന് ഫ്ളാറ്റുടമകൾ ഉൾപ്പടെ എല്ലാ കക്ഷികളോടും നിലപാടുകൾ എഴുതി നൽകാൻ കോടതി നിർദേശിച്ചു.

അടുത്ത ഡിസംബറിൽ മരടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും പരിഗണിച്ച് തീർപ്പാക്കുമെന്ന് കോടതി അറിയിച്ചു.


സമിതിയുടെ കാലാവധി നീട്ടി

അമിക്കസ് ക്യുറിയേയും നിയമിച്ചു

ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ പ്രവർത്തന കാലാവധി സുപ്രീംകോടതി നീട്ടി സമിതി പിരിച്ച് വിടണമെന്ന ഫ്ളാറ്റ് നിർമ്മാതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സമിതിയുടെ ആവശ്യം പരിഗണിച്ച് അമിക്കസ് ക്യുറിയായി സീനിയർ അഭിഭാഷകൻ ഗൗരവ് അഗർവാളിനെ നിയമിച്ചു. സമിതി അദ്ധ്യക്ഷനടക്കമുള്ളവരുമായി സംസാരിച്ചശേഷം റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യുറിയോട് കോടതി നിർദേശിച്ചു.