oxford-vaccine

ന്യൂഡൽഹി: ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി ചേർന്ന അസ്ട്രാസെനാക വികസിപ്പിച്ച കൊവിഡ് വാക്സിന്റെ പത്തുകോടി ഡോസ് ഡിസംബറോടെ ഇന്ത്യയിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട്.

നിലവിൽ അന്തിമഘട്ട പരീക്ഷണത്തിലുള്ള വാക്സിൻ മനുഷ്യരിൽ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചാലുടൻ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഡിസംബറോടെ സർക്കാരിൽ നിന്ന് അടിയന്തര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനാവാല പറഞ്ഞു

തുടക്കത്തിൽ ഇന്ത്യയിലെ വിതരണത്തിനാണ് പരിഗണന. പൂർണ അംഗീകാരം ലഭിച്ചശേഷം അടുത്തവർഷം മുതൽ 50-50 അടിസ്ഥാനത്തിൽ ഇന്ത്യയിലും ദരിദ്രരാജ്യങ്ങളിലെ വിതരണത്തിനുമാണ് നൽകുക.
ഇതുവരെ അസ്ട്രാസെനാക വാക്സിന്റെ 40 ലക്ഷം ഡോസുകൾ നിർമ്മിച്ചു കഴിഞ്ഞതായി കഴിഞ്ഞദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
ഓക്സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ

യു.കെയിലെ അസ്ട്രാസെനാക കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത്. ഇവരുമായി സഹകരിച്ചാണ് പൂനെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. ഒക്ടോബർ 31വരെ 1600 പേരാണ് പരീക്ഷണത്തിന് സന്നദ്ധമായി രജിസ്റ്റർ ചെയ്തത്. നിലവിൽ രാജ്യത്തെ 15 വിവിധ കേന്ദ്രങ്ങളിലായാണ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം നടക്കുന്നത്.