ന്യൂഡൽഹി: പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുൻനിറുത്തി രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ ഇനി മുതൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺഗ്ലാസിൽ ചായ നൽകുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. രാജസ്ഥാനിലെ ദിഗ്വാര റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടന പരിപാടിക്കെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവിൽ രാജ്യത്തെ ഏകദേശം നാനൂറോളം റെയിൽവേ സ്‌റ്റേഷനുകളിൽ മൺപാത്രത്തിലാണ് ചായ നൽകുന്നത്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ചായ വിൽക്കുന്നത് മണ്ണു കൊണ്ട് നിർമ്മിച്ച ഗ്ലാസിൽ മാത്രമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
മൺപാത്രങ്ങൾ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്നും ലക്ഷക്കണക്കിന് പേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.