കോലഞ്ചേരി: പുത്തൻകുരിശ് വടുകോടിലെ കൊതിക്കല്ലിന് പറയാൻ ഒരു കഥയുണ്ട്. ടിപ്പു സുൽത്താനെ വിരട്ടിയോടിക്കാൻ ഒന്നിച്ചുനിന്ന രണ്ട് നാട്ടുരാജ്യങ്ങളുടെ കഥ. അത് ഇങ്ങനെ
ചരിത്രക്കഥ
നൂറ്റാണ്ടുകൾക്ക് മുമ്പ് കൊച്ചി നാട്ടുരാജ്യത്തെ കീഴടക്കാൻ ടിപ്പു പദ്ധതിയിട്ടു. വിവരമറിഞ്ഞ കൊച്ചി രാജാവ് തിരുവിതാംകൂറിന്റെ സഹായം തേടി. തിരുവുതാംകൂർ രാജാവ് കൊച്ചിക്ക് തുണ നൽകി.
ടിപ്പു ആലുവ വരെ എത്തി മടങ്ങിപ്പോയത്രേ. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയ സന്തോഷത്തിൽ കൊച്ചി രാജാവ് വടക്കൻ പറവൂർ തിരുവിതാംകൂറിന് ഉപഹാരമായി നല്കി. ഇതു സ്വീകരിച്ച തിരുവിതാംകൂർ രാജാവ് പകരം വടവുകോട് നല്കി. അങ്ങിനെയാണ് വടവുകോടിൽ കൊതിക്കല്ലുകൾ വരുന്നത്.
കൊതിക്കല്ല്
നാട്ടുരാജ്യങ്ങളുടെ കാലത്ത് അതിർത്തി രേഖപ്പെടുത്താൻ സ്ഥാപിക്കപ്പെട്ടിരുന്നതാണ് കൊതിക്കല്ലുകൾ. മൈൽക്കുറ്റിയുടെ ആകൃതിയിൽ നാലു വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തി കല്ലുകളാണിത്. കൊച്ചിയെ സൂചിപ്പിച്ച് ' കൊ 'എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് 'തി ' എന്നും കല്ലിന്റെ ഇരുവശത്തായും രേഖപ്പെടുത്തും. അങ്ങിനെ കൊതിക്കല്ലെന്ന് പേരുകിട്ടി. രണ്ടു നാട്ടു രാജ്യങ്ങൾക്കുമിടയിൽ സ്വതന്ത്രമായി അധികാരമില്ലാത്ത ആറടി പാതകൾ ഉണ്ടായിരുന്നു. അവയുടെ മദ്ധ്യത്തിലാണ് കല്ലുകൾ സ്ഥാപിച്ചിരുന്നത്.
ചരിത്രത്തിൽ വടുവുകോട്
പുത്തൻകുരിശ് പഞ്ചാത്തിലെ വടവുകോടായിരുന്നു ഇരു നാട്ടുരാജ്യങ്ങളുടെയും അതിർത്തി. ദേശീയപാതയ്ക്കരുകിലെ വട്ടക്കുഴി പാലത്തിനു സമീപമാണ് ആ അതിർത്തിയെന്ന് കരുതുന്നത്. അവിടെ ഇപ്പോഴും ചരിത്രത്തിന്റെ അവശേഷിപ്പായി കൊതിക്കല്ലുകൾ ഉണ്ട്. കൊച്ചിയുടെ ആംഗലേയ പദത്തിന്റെ ആദ്യ അക്ഷരം 'സി' ആണ് കല്ലിൽ കൊത്തിയിരിക്കുന്നത്.