bio-gas
അഭയാരണ്യം ശുചിത്വ പദ്ധതി കെട്ടിടം

പെരുമ്പാവൂർ: ആന പിണ്ഡത്തിൽ നിന്ന് ജൈവ വളവും മൃഗ വിസർജ്ജ്യത്തിൽ നിന്ന് പാചക വാതകവും നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതി കോടനാട് അഭയാരണ്യം വിനോദസഞ്ചാര കേന്ദ്രത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടെനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 19 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച അഭയാരണ്യം ശുചിത്വ പദ്ധതിയുടെ ഭാഗമാണിത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.സി.എഫ്. കെ.എ. സാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാർ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സാബു പാത്തിക്കൽ, എഫ്.ഡി.എ. കോർഡിനേറ്റർ വിനയൻ, വി.എസ്.എസ്. പ്രസിഡന്റ് എം.എസ്. സുകുമാരൻ, ജെസ്സി എന്നിവർ പങ്കെടുത്തു.

പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ വനം വകുപ്പിന് കീഴിലുള്ള അഭയാരണ്യം ഇക്കോ ടൂറിസം സെന്ററിൽ സ്ഥാപിക്കുന്ന പദ്ധതി മാലിന്യ നിർമ്മാർജ്ജനത്തിന് ഇവിടെ അനിവാര്യമാണ്. പെരിയാർ നദിയുടെ തീരത്തുള്ള 250 ഏക്കർ സ്ഥലത്താണ് അഭയാരണ്യം ഇക്കോ ടൂറിസം സെന്റർ സ്ഥിതി ചെയ്യുന്നത്.

ജൈവ വൈവിധ്യങ്ങളുടെ കലവറ

ഇവിടത്തെ പ്രധാന ആകർഷണം 6 ആനകളും 300 ൽ പരം മാനുകളുമാണ്. അഭയാരണ്യത്തിലെ കാടുകൾ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. തിങ്ങി നിറഞ്ഞ മരങ്ങൾ, ദേശാടന പക്ഷികൾ, വിവിധ തരം സസ്യങ്ങൾ എല്ലാം മനോഹരങ്ങളാണ്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് കോടനാട് വർഷംതോറും എത്തുന്നത്. കോടനാട് ആന പരിശീലന കേന്ദ്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

പദ്ധതി ഇങ്ങനെ

പിണ്ഡവും, മൃഗ വിസർജ്യവും ശാസ്ത്രീയമായി സംസ്‌ക്കരിക്കുവാനും, ഇതിൽ നിന്ന് ജൈവവളവും പാചകഗ്യാസും ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് അഭയാരണ്യം ശുചിത്വ പദ്ധതി. നാളുകളായ മാലിന്യപ്രശ്‌നം പരിഹരിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണിത്. ആന പിണ്ഡത്തിൽ നിന്നും ജൈവ വളവും മൃഗ വിസർജ്ജ്യത്തിൽ നിന്ന് പാചക ഗ്യാസും നിർമ്മാണമെന്ന ആശയം പ്രാവർത്തികമാക്കാൻ രണ്ട് വർഷമായി നെട്ടോട്ടമോടി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും കോടനാടുകാരനുമായ എം.പി. പ്രകാശിന്റെ ആശയമാണ് യാഥാർത്ഥ്യമാകുന്നത്.