കിഴക്കമ്പലം: കൂട്ടിയിട്ട വാഹനങ്ങൾ മാറ്റാൻ നടപടിയായില്ല, കുന്നത്തുനാട് സ്റ്റേഷൻ പരിസരത്ത് കൊതുകുകൾ നിരോധനാജ്ഞ ലംഘിച്ച് മൂളിപ്പറക്കുന്നു. വാഹനങ്ങൾ നശിക്കുന്നതിനൊപ്പം ഇടയ്കിടെ മഴകൂടി പെയ്യുന്നതോടെ ഇവിടെ കൊതുകുശല്യവും രൂക്ഷമായതായാണ് പരാതി.
വിവിധ കേസുകളിലായി പിടിച്ചെടുത്ത നിരവധി വാഹനങ്ങളാണ് സ്റ്റേഷൻ കോമ്പൗണ്ടിൽ തുരുമ്പെടുത്ത് നശിക്കുന്നത്. കേസുകൾ തീർപ്പായതും തീർപ്പാക്കാനുള്ളതുമായ വാഹനങ്ങൾ ഇവിടെ കിടക്കുന്നുണ്ട്. വർഷങ്ങൾ പഴക്കം ചെന്നത് മുതൽ ഏറ്റവും പുതിയതുവരെ കുന്നുകൂടി കിടക്കുന്നു. വാഹനങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകൾ നാടിന്റെ തീരാശാപമായി മാറി. വാഹനങ്ങളുടെ കേസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ വാഹനം ഉടമയ്ക്ക് മടക്കി എടുക്കാം. അപകടസംബന്ധമായ കേസുകളാണെങ്കിൽ വിധിയാൽ കോടതി വഴി ഉടമക്ക് വാഹനം തിരികെ ലഭിക്കും. എന്നാൽ പലപ്പോഴും തിരിച്ചെടുക്കാൻ ഉടമകൾ വരാറില്ലാത്തതാണ് പ്രശ്നം.
# വാഹനങ്ങളുടെ ശ്മശാനഭൂമി
പഴക്കം ചെന്ന വാഹനങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ ലേലം ചെയ്യണമെന്നാണ് നിർദേശം.എന്നാൽ കേസുകൾ തീർപ്പായി ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകളയച്ചെങ്കിലും തീരുമാനമായിട്ടില്ല.
നേരത്തെ പൊലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ ക്വാർട്ടേഴ്‌സ് കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴാറായപ്പോൾ പൊളിച്ചുമാറ്റിയിരുന്നു. ആ ഭാഗത്താണ് വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. പെരുമ്പാവൂർ പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇവിടേയ്ക്ക് മാറ്റിയിരുന്നു. കേസുകൾ തീർപ്പായ വാഹന ഉടമകൾ എത്രയുംവേഗം വാഹനമെടുത്ത് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ സമീപ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത നിരവധി വാഹനങ്ങളും ഇവിടെ ഉപേക്ഷിച്ച മട്ടാണ്.
# ക്വാർട്ടേഴ്സ് പുനർനിർമ്മാണത്തിന് പാരയാകും
ക്വാർട്ടേഴ്‌സ് നിർമ്മിക്കാനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലാണ് . നിർമ്മാണത്തിന് അനുമതി ലഭിച്ചാൽ ഇവിടെ കൂട്ടിയിട്ട വാഹനങ്ങൾ എടുത്തു മാറ്റുന്നത് പൊലീസിന് വെല്ലുവിളിയാകും. വാഹനങ്ങൾക്കിടയിൽ കാടുകേറി വളർന്നതോടെ ഇഴജന്തുക്കളുടെ താവളമായിമാറി. തുരുമ്പെടുത്ത വാഹനങ്ങളിൽനിന്ന് ഓയിലും എണ്ണയും പരക്കുന്നത് സ്റ്റേഷനിലെയും തൊട്ടടുത്തുള്ള വീടുകളിലെയും കിണറിന് ഭീഷണിയാകുന്നുണ്ട്.
വാഹനം വിട്ടുനൽകും
കേസുകൾ തീർപ്പായ വാഹന ഉടമകൾ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽ ലളിതമായ നടപടികൾക്കു ശേഷം വാഹനങ്ങൾ വിട്ടുനൽകും.
വി.ടി ഷാജൻ,സി.ഐ