ആലുവ: ഘടകകക്ഷികളെ അവഗണിച്ച് ആലുവ നഗരസഭയിൽ മുഴുവൻ സീറ്റിലും മത്സരിക്കുന്ന കോൺഗ്രസിലും യു.ഡി.എഫിലും തർക്കം രൂക്ഷമായി. കെ.പി.സി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ചിലരെ ആറാം തവണയും മത്സരിപ്പിക്കാനുള്ള നീക്കമാണ് വിവാദമായത്. അതേസമയം, ആദ്യമായി കൗൺസിലറായവരിൽ പ്രവർത്തന മികവുണ്ടായിട്ടും ഒരവസരം കൂടി നൽകാത്തതും പാെട്ടിത്തെറിക്ക് വഴിവെച്ചു. ഇതേതുടർന്ന് എ വിഭാഗത്തിലെ രണ്ട് സിറ്റിംഗ് കൗൺസിലർമാരും രണ്ട് മുൻ കൗൺസിലർമാരും ഉൾപ്പെടെ നാല് പേർ ഐ പക്ഷത്തേക്ക് കൂറുമാറി.
സീറ്റ് നിഷേധിക്കുന്നതിനെതിരെ ഘടകകക്ഷികളും അമർഷം രൂക്ഷമാണ്. നഗരസഭയിലെ 26 വാർഡിലും വർഷങ്ങളായി കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീംലീഗിന്റെ സംസ്ഥാന നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂർ ഉൾപ്പെടെ നഗരവാസികളാണെങ്കിലും ഇതൊന്നും സീറ്റ് കൈയ്യടക്കുമ്പോൾ കോൺഗ്രസ് പരിഗണിക്കാറില്ല. കഴിഞ്ഞ തവണ സ്വന്തം നിലയിൽ ഒരു വാർഡിൽ മത്സരിച്ച ലീഗ് ഇക്കുറി ഒരു സീറ്റ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസ് (എം)നും പ്രവർത്തകരുണ്ടെങ്കിലും ഇവരെയും പരിഗണിക്കാറില്ല.
26 ാം വാർഡ് വിട്ടുതരണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എക്കും കോൺഗ്രസ് നേതാവ് എം.ഒ. ജോണിനും കത്ത് നൽകിയതായി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ പറഞ്ഞു. നഗരസഭയിലെ ഒന്ന്, 14 വാർഡുകളിൽ ഏതെങ്കിലുമൊന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സംസ്ഥാന നിർവാഹക സമിതിയംഗം ഡൊമിനിക്ക് കാവുങ്കൽ പറഞ്ഞു.
ഇന്ന് ചേരുന്ന യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ഘടക കക്ഷികളുടെ പ്രതീക്ഷ.
ആറാം തവണയും സീറ്റ് മോഹം
പുതുമുഖങ്ങൾക്ക് അവസരം നൽകാതെ ആറാം തവണയും ചിലർ മത്സരത്തിനൊരുങ്ങുന്നതാണ് കോൺഗ്രസിന്റെ മുഖ്യപ്രശ്നം. മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന കെ.പി.സി.സി നിർദ്ദേശം അവഗണിച്ചാണ് ഈ നീക്കം. ഇതിനെതിരെ യുവാക്കളിൽ പ്രതിഷേധം ശക്തമാണ്.
അതേസമയം, ഒറ്റ ടേമിൽ തന്നെ മികച്ച കൗൺസിലർമാരെന്ന അംഗീകാരം നേടിയ ലളിത ഗണേശൻ, ടെൻസി വർഗീസ് എന്നിവരെ ഒഴിവാക്കാനാണ് നീക്കം. ഇതോടെ ഇവരും അർഹതയുണ്ടായിട്ടും സീറ്റ് നിഷേധിച്ച മുൻ കൗൺസിലർമാരായ ലിസ ജോൺസൺ, ദീപ തോമസ് എന്നിവരും എ ഗ്രൂപ്പ് വിട്ട് ഐ പാളയത്തിലെത്തി. ഐ പക്ഷക്കാരെയും വെട്ടിനിരത്താൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്.