1
തരം തിരിച്ച അജൈവ മാലിന്യങ്ങൾ നിറച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭാ ചെയർ പേഴ്സൺ ഉഷ പ്രവീൺ നിർവഹിക്കുന്നു .

തൃക്കാക്കര: മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ചുവടുവെപ്പുമായി തൃക്കാക്കര നഗരസഭ. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ തരം തിരിച്ച രണ്ട് ടൺ അജൈവ മാലിന്യങ്ങൾ പുന:ചംക്രമണത്തിനായി കയറ്റി അയച്ചു. അജൈവ മാലിന്യങ്ങൾ നിറച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നഗരസഭാ ചെയർ പേഴ്‌സൺ ഉഷ പ്രവീൺ നിർവഹിച്ചു. നിലവിൽ സ്വകാര്യ ഏജൻസിക്ക് പണം നൽകി തരം തിരിക്കാതെ നീക്കം ചെയ്തിരുന്ന അജൈവ പാഴ് വസ്തുക്കളാണ് പണച്ചിലവില്ലാതെ പുനഃരുപയോഗം സാദ്ധ്യമാക്കുന്ന വിധം നീക്കം ചെയ്യുന്നത്. പത്തോളം ഇനങ്ങളിലായി വിവിധ ഗ്രേഡിൽ തരം തിരിച്ചാണ് പ്ലാസ്റ്റിക്കടക്കമുള്ള അജൈവ മാലിന്യങ്ങൾ കയറ്റി അയക്കുന്നത്.അജൈവ മാലിന്യങ്ങൾ സ്വകാര്യ ഏജൻസിക്ക് വിപണിവിലയ്ക്ക് കൈമാറിയതിലൂടെ മാലിന്യ സംസ്‌കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമായത്

ഹരിത കേരളം മിഷന്റെ ഭാഗമായി ആരംഭിച്ച ശാസ്ത്രീയ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ പെലിക്കൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. നഗരസഭയിലെ 43 ഡിവിഷണിലെ 74 ഹരിത കർമ്മ സേനാംഗങ്ങളാണ് നിശ്ചിത ഇടവേളകളിൽ അജൈവ മാലിന്യം ശേഖരിച്ച് നഗരസഭ പുതുതായി നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ എത്തിക്കുന്നത്. തരം തിരിക്കാതെ ശേഖരിക്കപ്പെടുന്ന അജൈവമാലിന്യങ്ങൾ ഒഴിവാക്കുന്നതിന് നഗരസഭ പ്രതിവർഷം ഒരു കോടിയോളം രൂപയാണ് ചെലവാക്കിയിരുന്നത്. നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ നേത്യത്വത്തിൽ പെലിക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെ ആരംഭിച്ച നിരന്തര ബോധവത്കരണ പ്രവർത്തനങ്ങളും ഹരിത കർമ്മ സേനയുടെ ചിട്ടയായ പ്രവർത്തനങ്ങളുമാണ് ഒരു രൂപ ചെലവില്ലാതെ പ്രവർത്തിക്കുന്ന നിലയിലേക്ക് അജൈവ മാലിന്യ സംസ്‌കരണത്തിന് വഴിതുറന്നത്.

ജൈവമാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനായി 751 ബയോ കംപോസ്റ്റർ ബിന്നുകളും 56 ബയോ ഗ്യാസ് പ്ലാന്റുകളും ഈ വർഷം നഗരസഭ നൽകി. ജനപങ്കാളിത്തത്തോടെ ഉറവിടമാലിന്യ സംസ്‌കരണ രംഗത്തും വലിയ മാറ്റങ്ങൾക്കാണ് നഗരസഭ ലക്ഷ്യമിടുന്നത്. മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപയിടങ്ങൾ കണ്ടെത്തി മാലിന്യം നീക്കം ചെയ്ത് പൂന്തോട്ടം നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പെലിക്കൻ ഫൗണ്ടേഷൻ ആവിഷകരിച്ചിട്ടുണ്ട്. ക്ലീൻ കേരളാ കമ്പനിയുമായി ചേർന്ന് ബെയിലിംഗ് മെഷിൻ സ്ഥാപിക്കുന്നതിനും ധാരണയായിട്ടുണ്ടെന്ന് നഗരസഭാ ചെയർ പേഴ്‌സൺ അറിയിച്ചു .