കൊച്ചി: പൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മയാണെന്ന് ബംഗളൂരു സ്വദേശിയായ ഗണശ്രാവൺ വിശ്വസിക്കുന്നു. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാർത്ഥ്യമാക്കാൻ 500 കോടി രൂപ സമർപ്പിക്കാൻ സ്വർണ വ്യാപാരിയായ ഗണശ്രാവൺ തീരുമാനിച്ചത് അതുകൊണ്ടാണ്. 2016 വരെ ദുരിതകാലമായിരുന്നു. പദ്ധതിയെക്കുറിച്ച് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"സാമ്പത്തിക തകർച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നിൽക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയിൽ അഭയം തേടിയത്. ഏതാനും വർഷം കൊണ്ട് ബിസിനസ് വാനോളം ഉയർന്നു. പാവപ്പെട്ട പൂജാരി കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. സംഗീതപ്രേമം കാരണം മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ളോമ പൂർത്തിയാക്കാനായില്ല.1995 മുതൽ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വർണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്. തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയിൽ പോകാൻ പറഞ്ഞത്. അന്നു മുതൽ എല്ലാ പൗർണമിക്കും അമാവാസിക്കും മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്" - 46കാരനായ ഗണശ്രാവൺ പറഞ്ഞു.
ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവൺ. ഇന്ത്യയിലെ പ്രമുഖ സ്വർണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്. ക്ഷേത്രപദ്ധതി എത്രയും വേഗം തുടങ്ങണമെന്നാണ് ആഗ്രഹം.
" എല്ലാ ഐശ്യര്യങ്ങൾക്കും കാരണം ചോറ്റാനിക്കര അമ്മയാണ്. ലോകമെമ്പാടുംനിന്ന് ഇവിടേക്ക് ഭക്തർ എത്തിച്ചേരും. അതിനുള്ള സൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഒരു വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ദേവസ്വം അധികൃതരുമായി ചർച്ച നടത്തുന്നു. ചില സ്വാർത്ഥ താത്പര്യക്കാർ തടസങ്ങൾ സൃഷ്ടിച്ചു. ഹൈക്കോടതി അനുമതി കിട്ടിയാലുടൻ പണികൾ ആരംഭിക്കും.
-ഗണശ്രാവൺ
5 വർഷം കൊണ്ട് പൂർത്തിയാക്കും
സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചോറ്റാനിക്കര പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും. ഇതിനായി 200 കോടി രൂപ ഹൈക്കോടതിയുടെ അനുമതി കിട്ടുന്ന മുറയ്ക്ക് പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കും. തുക പിൻവലിക്കാൻ ദേവസ്വം ബോർഡിന്റെ അനുമതി വേണ്ട രീതിയിലാവും അക്കൗണ്ട്. കമ്പനി നേരിട്ടാണ് നിർമ്മാണം നിർവഹിക്കുകയെന്ന് ആർക്കിടെക്ട് ബി.ആർ.അജിത്ത് പറഞ്ഞു.