sivasankar

കൊച്ചി: നയതന്ത്ര സ്വർണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ മൊഴികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിന്റെ മൊഴികൾ നിർണായകമാകും.

ഇന്നലെ കൊച്ചി ഇ.ഡി. ഓഫീസിൽ ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിലാണ് വേണുഗോപാൽ ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലുകൾ വെളിപ്പെടുത്തിയത്. ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടിൽ വരുമ്പോൾ കൈവശമുണ്ടായിരുന്ന ബാഗിൽ 34 ലക്ഷം രൂപയുടെ നോട്ട് ഉണ്ടായിരുന്നതായി വേണുഗോപാൽ വെളിപ്പെടുത്തി. ശിവശങ്കർ നിർദേശിച്ചതിനാലാണ് സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിൽ ഈ പണം നിക്ഷേപിക്കാൻ സമ്മതിച്ചത്. അതിനുശേഷം പലതവണ ലോക്കർ തന്റെ പേരിൽ നിന്നും മാറ്റണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഈ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോൾ ശിവശങ്കർ മിണ്ടിയില്ല.

കേസിൽ വേണുഗോപാലിനെ സാക്ഷിയാക്കാനുള്ള സാധ്യതയേറി. സമാനമായ രീതിയിൽ മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. കൊവിഡ്ബാധിതനായതിനാൽ രവീന്ദ്രൻ ഇന്നലെ ഹാജരായിരുന്നില്ല.