കൊച്ചി: ആയുർവേദ മരുന്നുകൾ അബ്കാരി നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും, ഇവ വിൽക്കുന്നതും കൊണ്ടുപോകുന്നതും തടയാൻ എക്സൈസിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ അരിഷ്ടം കടത്തിയെന്നാരോപിച്ച് തന്റെ മഹീന്ദ്ര ബൊലേറോ വാഹനം കണ്ടുകെട്ടാനുള്ള എക്സൈസ് കമ്മിഷണറുടെ ഉത്തരവിനെതിരെ ഇടുക്കി തങ്കമണി സ്വദേശി കെ.ടി. ജോസഫ് നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. വാഹനം കണ്ടുകെട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
അതേസമയം ആയുർവേദ ഒൗഷധം എന്ന വ്യാജേന അനുവദനീയമായ അളവിൽ കൂടുതൽ ഇൗഥൈൽ ആൽക്കഹോൾ അടങ്ങിയവ കൊണ്ടുപോകുമ്പോൾ സാഹചര്യം വിഭിന്നമാണെന്നും ഇതിനെതിരെ നടപടിയെടുക്കുന്നതിനു തടസമില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി. ഹർജിക്കാരന്റെ കേസിൽ അരിഷ്ടത്തിൽ നിശ്ചിതഅളവിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ വാഹനം കണ്ടുകെട്ടാനുള്ള ഉത്തരവ് സ്വാഭാവികനീതിയുടെ നിഷേധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.