apolo
പ്രതികൾ

അങ്കമാലി : അങ്കമാലി അപ്പോളോ ആശുപത്രിയിലെ ജീവനക്കാരിയായ പെൺസുഹൃത്തിനെ ശകാരിച്ചതിന്റെ പേരിൽ മേലുദ്യോഗസ്ഥന്റെ വീട്ടിൽ കയറി മർദിക്കാൻ ക്വട്ടേഷൻ കൊടുത്ത ഫാർമസി എക്‌സിക്യുട്ടീവിനെയും ക്വട്ടേഷൻ സംഘംഗങ്ങളായ മൂന്നുപേരെയും പൊലീസ് അറസ്റ്റുചെയ്തു. ഫാർമസി എക്സിക്യുട്ടീവ് വേങ്ങൂർ വെസ്റ്റ് പ്രളയിക്കാട് തെക്കുംപുറത്ത് ജിബു (40), ഇടുക്കി ദേവികുളം കുറ്റിവേലിൽ നിഥിൻ (23), വേങ്ങൂർ വെസ്റ്റ് പ്രളയിക്കാട് തെക്കുംപുറം അമൽ (29), ഇരുമ്പനം കൊല്ലംപടി മേക്കേമാലി ബെൻ ബാബു (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്. രണ്ടാഴ്ച മുമ്പാണ് സംഭവം.

പാെലീസ് പറയുന്നത്: ചെന്നൈയിൽനിന്ന് സ്ഥലംമാറി വന്ന ആശുപത്രി മാനേജരുമായി ജിബു അകൽച്ചയിലായിരുന്നു. ജോലിയുമായി ബന്ധപ്പെട്ടു മാനേജർ തന്നെ ശകാരിച്ച വിവരം പെൺസുഹൃത്ത് ജിബുവിനെ അറിയിച്ചു. തുടർന്ന് ജിബു മാനേജരെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. കറുകുറ്റിയിൽ മാനേജർ ഒറ്റയ്ക്കു താമസിക്കുന്ന ദിവസം നോക്കി താമസസ്ഥലത്ത് ക്വട്ടേഷൻ സംഘത്തെ കാറിലെത്തിച്ചു. വീടു തല്ലിത്തകർത്ത് അകത്തുകയറിയ സംഘം മാനേജരെ മർദിക്കുകയും അദ്ദേഹത്തിന്റെ കഴുത്തിൽ കിടന്നിരുന്ന ഏഴുപവന്റെ സ്വർണമാല കവരുകയും ചെയ്തു. തുടർന്ന് ജിബു മാനേജരെ ആശുപത്രിയിലും വീട്ടിലുമെത്തി സന്ദർശിച്ചിരുന്നതിനാൽ ആരും സംശയിച്ചില്ല. ജിബുവും പെൺസുഹൃത്തും തമ്മിലുള്ള സൗഹൃദം പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇരുവരും മറച്ചുവച്ചിരുന്നു. ക്വട്ടേഷൻ സംഘത്തിന് ഒളിവിൽ പോകുമ്പോഴുള്ള ചെലവിനു പെൺസുഹൃത്തിന്റെ മോതിരം പണയം വച്ച പണമാണു നൽകിയതെന്നു പൊലീസ് കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. തുടർന്ന് ജിബുവിനെയും കൂട്ടാളികളെയും അറസ്റ്റുചെയ്യുകയായിരുന്നു. ഒളിവിലുള്ള മറ്റുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ആലുവ ഡിവൈ.എസ്‌.പി ജി.വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി എസ്,എച്ച്.ഒ സോണി മത്തായി, എസ്‌ഐ ടി.എം. സൂഫി, റോണി അഗസ്റ്റിൻ, കെ.ആർ. ജീമോൻ,ബെന്നി ഐസക് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.