keeri

കോലഞ്ചേരി: കാൻവാസിൽ കവിത വരയ്ക്കുന്ന ബ്രഷിന് കീരിയുടെ രോമമാണെങ്കിൽ അതിവിശേഷമത്രെ. ഫലമോ, നാട്ടിലെ കീരികൾക്ക് കിടക്കപ്പൊറുതിയില്ല. രോമം കിട്ടാൻ പാവം കീരികളെ പിടിച്ചു കൊല്ലുകയാണ് വേട്ടക്കാർ.

പ്രതിവർഷം ഇന്ത്യയൊട്ടാകെ ഒരുലക്ഷത്തോളം കീരികളെ ബ്രഷ് രോമത്തിനായി കൊന്നൊടുക്കുന്നതായാണ് കണ്ടെത്തൽ. അടുത്തകാലത്തായാണ് ഈ വർദ്ധനവുണ്ടായത്. നല്ല കലാകാരന്മാരും കമ്പനികളും കീരിരോമ ബ്രഷുകൾ ഉപയോഗിക്കാറില്ല.

അമ്പതോളം കീരികളെ കൊന്നാലേ ഒരുകിലോഗ്രാം രോമം കിട്ടൂ. ഒന്നിൽ നിന്ന് 20ഗ്രാം നല്ലരോമം മാത്രമേ ലഭിക്കൂ.

നേരത്തെ 'ഓപ്പറേഷൻ ക്ലീൻ ആർട്ട്' എന്നപേരിൽ വന്യജീവി കുറ്റകൃത്യനിയന്ത്റണ ബ്യൂറോയും സി.ബി.ഐയും കൂടി നടത്തിയ റെയ്ഡിൽ അമ്പതിനായിരത്തിലേറെ പെയിന്റ്ബ്രഷുകളും 113 കിലോഗ്രാം കീരിരോമവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും മുമ്പ് പിടിച്ചെടുത്തിട്ടുണ്ട്. 49 പേർ അറസ്റ്റിലാവുകയും ചെയ്തു.

കോടികളുടെ കച്ചവടം

ചിത്രകാരന്മാർ സൂക്ഷ്മമായ വരകൾക്കായി വാങ്ങുന്ന കീരിരോമം കൊണ്ടുള്ള ബ്രഷിന്റെ കച്ചവടം കോടികളുടേതാണ്. പല സംസ്ഥാനങ്ങളിലും വനവാസികളാണ് കീരിരോമം വിപണിയിലേക്കെത്തിക്കുന്നത്. ആറുതരം കീരികളാണ് ഇന്ത്യയിൽ ഉള്ളത്. ഏറ്റവുമധികമുള്ള തവിട്ടുകീരിയാണ് രോമത്തിനായി ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത്. ഉത്തർപ്രദേശിലെ ഷെർക്കോട്ടിലാണ് ഇത്തരം ബ്രഷുകളുടെ നിർമ്മാണകേന്ദ്രം.

ബ്രഷിന് അഞ്ചിരട്ടി വില

കീരിരോമ ബ്രഷുകൾക്ക് അഞ്ചിരട്ടിയോളം വിലയുണ്ട്. കച്ചവടത്തിലെ ലാഭം കണ്ട് ബ്രഷ് ഉത്പാദനവും വൻ തോതിലാണ്. ജലച്ചായങ്ങൾ ഉപയോഗിച്ച് വരയ്ക്കുമ്പോൾ കൃത്യതകിട്ടാൻ ഇത്തരം ബ്രഷുകൾ ബെസ്റ്റാണ്. നന്നായി ഈടും നിൽക്കും.
ഒരു കിലോ രോമത്തിന് ഒരു ലക്ഷം രൂപയോളം വിലയുണ്ടെന്നാണ് അറിവ്. അന്താരാഷ്ട്ര വിപണികളിലും കീരിരോമങ്ങൾ വിപണനം ചെയ്യപ്പെടുന്നുണ്ട്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും മദ്ധ്യേഷ്യയിലേക്കും രഹസ്യമായി കയറ്റുമതി ചെയ്യുന്നുമുണ്ട്.

കർഷകമിത്രം

മൂർഖൻ പാമ്പിനെ ഒറ്റക്കടിക്ക് കൊല്ലാൻ കഴിയുന്ന കീരി കർഷകമിത്രമാണ്. എലികളെയും കീടങ്ങളെയും നിയന്ത്റിക്കാൻ നൽകുന്ന സംഭാവനകളും ചെറുതല്ല. വന്യജീവിസംരക്ഷണനിയമത്തിന്റെ രണ്ടാം ഷെഡ്യൂളിൽ വരുന്ന കീരിയെ വേട്ടയാടുന്നതോ കൈവശം വയ്ക്കുന്നതോ കൊണ്ടുപോകുന്നതോ ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.

രണ്ടു കേസുകൾ

കോടനാട് റേഞ്ച് ഓഫീസിനുകീഴിൽ ഒരുവർഷം മുമ്പ് കീരിരോമ ബ്രഷുകൾ വിറ്റതുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ബ്രഷുകൾ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. ഇതുവരെ ഫലം ലഭിച്ചിട്ടില്ല. ഫോറസ്റ്റ് റേഞ്ച് ഓഫീസർ, കോടനാട്