literacy-

കൊച്ചി: സാക്ഷരത പ്രേരക്മാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് പുറമേ വേതനത്തിന്റെ കാര്യത്തിലും വിവേചനമെന്ന് ആക്ഷേപം.ജില്ലാ സംസ്ഥാന തലങ്ങളൽ ജോലി ചെയ്യുന്ന ഉന്നതർക്ക് കനത്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമ്പോൾ ജോലിഭാരം അധികമോ പ്രേരക്മാർക്ക് കിട്ടുന്നത് തുച്ഛമായ ദിവസവേതനമാണ്.

ശനിയും ഞായറും പൊതുഅവധി ദിവസങ്ങളിലും പ്രേരക്മാരുടെ വേതനം കുറവ് ചെയ്യും. ഈ നിബന്ധനയൊന്നും ജില്ലാതലം മുകളിലുള്ളവർക്ക് ബാധകമല്ല. എല്ലാത്തരം കിഴിവുകളും കഴിഞ്ഞ് തുച്ഛമായ തുക കൈയിൽ കിട്ടണമെങ്കിൽ പിന്നെയും കടമ്പകൾ ഏറെയുണ്ട്. സാക്ഷരത മുതൽ ഹയർ സെക്കൻഡറി തുല്യത വരെയുള്ള കോഴ്‌സുകളിൽ കുറഞ്ഞത് 100 പഠിതാക്കളെ ചേർക്കണം. തുല്യതാപഠിതാക്കളുടെ രജിസ്‌ട്രേഷൻ ഫീസാണ് സാക്ഷാരതാമിഷന്റെ തനത് ഫണ്ട്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വിദ്യാകേന്ദ്രത്തിലും തുടർന്ന് ഫീൽഡ് വർക്കുമാണ് ചെയ്യേണ്ടത്. മലയോര മേഖലകളിൽ 13 20 കിലോമീറ്റർ വീതം ഒരുദിവസം യാത്രചെയ്യേണ്ടിവരുന്നു.

ഫീൽഡ് പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോയും അതത് മാസം ജില്ലാ ഓഫീസിൽ നൽകണം. ഇതിന് കുറഞ്ഞത് 1,000 രൂപയെങ്കിലും ചെലവു വരും. ഇതിനൊന്നും യാത്രപ്പടി, സ്റ്റേഷനറി ചാർജുകൾ നൽകാറുമില്ല.

വേതനം കുടിശികയിൽ

കൊവിഡ് കാലമായിട്ടും കഴിഞ്ഞ നാലു മാസമായി വേതനം കുടിശികയുമാണ്.ധനവകുപ്പ് ഇറക്കിയ മിനിമം വേതന ഉത്തരവിൽ സാക്ഷരതാ പ്രേരക്മാരുടെ സമാന തസ്തികയായ ലിറ്ററസി ടീച്ചർമാർക്ക് അനുവദിച്ച വേതനം 24,040 രൂപയാണ്. ഇതു മറച്ചുവച്ച് ദിവസവേതാനാടിസ്ഥാനത്തിൽ ശരാശരി 10,000 രൂപയിലും താഴെ മാത്രമാണ് നൽകുന്നത്. 5,000 രൂപ പോലും തികച്ചു കിട്ടാത്തവരുമുണ്ട്. അതേസമയം മിനിമം വേതന ഉത്തരവിൽ പരാമർശനമില്ലാത്ത ജില്ല പ്രോജക്ട് കോ ഓർഡിനേറ്റർക്ക് 42,305, രൂപയും അസിസ്റ്റന്റ്. ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർമാർക്ക് 34,605 രൂപയുമാണ് വേതനം. സംസ്ഥാന ഓഫീസിൽ 50,000 മുതൽ ഒരു ലക്ഷത്തിനുമേൽ ശമ്പളമുള്ള ഡെപ്യൂട്ടേഷൻകാരുമുണ്ട്.

ലഭിക്കുന്നത് നിസാരമായ തുക

സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന പദ്ധതികളുടെ പഞ്ചായത്തുതല ഏകോപനവും പ്രേരക്മാർക്കാണ്. യാത്രാക്കൂലിയും സ്റ്റേഷനറിചെലവും കഴിഞ്ഞ് കൈയിൽ കിട്ടുന്നത് നിസാരമായ തുകയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രേരക്മാർ പറയുന്നു. അവകാശങ്ങൾ ചോദിച്ചു മുന്നോട്ടുവരുന്ന നിരവധി പ്രേരക്മാരെ വിവിധ ശിക്ഷണനടപടികളിലൂടെ അധികൃതർ പീഡിപ്പിക്കുമെന്നതാണ് പ്രേരക്മാർ പറയുന്നത്. നിലവിലെ രണ്ടായിരത്തോളം പ്രേരക്മാരിൽ ഭൂരിഭാഗവും 50 വയസ് പിന്നിട്ട സ്ത്രീകളാണ്. ഉന്നത ബിരുദങ്ങളും 20 വർഷത്തിനുമേൽ സർവീസുമുള്ളവരാണ് പലരും. സ്വന്തം അദ്ധ്വാനത്തിന്റെ ഫലം അനർഹർ തട്ടിയെടുത്തു മെയ്യനങ്ങാതെ ജീവിക്കുമ്പോൾ, ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ നിസംഗരായി നോക്കിനിൽക്കാനാണ് ദുർവിധിയെന്ന് പ്രേരക്മാർ പറയുന്നു.