election

ആലുവ: ഭാര്യക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിടുക. ഗ്രൂപ്പല്ല, പാർട്ടി തന്നെ മാറുക എന്നിങ്ങനെ ആലുവയിൽ തിരഞ്ഞെടുപ്പ് മാമാങ്കം പൊടിപാറുകയാണ്. അതിനിടയിൽ ചില നല്ല മാതൃകകളുമുണ്ട്.

ഭാര്യക്ക് സീറ്റ് നിഷേധിച്ചു,
സി.പി.എം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിട്ടു

ഭാര്യക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സി.പി.എം ആലുവ ടൗൺ ലോക്കൽ കമ്മിറ്റിയംഗം സി.വി. ജെയിംസ് പാർട്ടി വിട്ടു. ഇന്നലെ വൈകിട്ടാണ് ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിച്ചത്. തോട്ടക്കാട്ടുകരയിൽ 24-ാം വാർഡിലെ വോട്ടറായ സി.വി. ജെയിംസിന്റെ ഭാര്യ മേഴ്‌സി ജെയിംസ് സി.ഡി.എസ് വികസന കൺവീനറായിരുന്നു. ഭാര്യക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ജെയിംസ് നേരത്തെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ പങ്കെടുപ്പിക്കാതെ ചിലർ ഏകപക്ഷീയമായി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കി. ഇതേതുടർന്നാണ് ജെയിംസ് രാജി സമർപ്പിച്ചത്. പാർട്ടി ഘടകമല്ല ചില കോക്കസാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതെന്നും ജെയിംസ് ആരോപിച്ചു. മേഴ്‌സി ജെയിംസ് വാർഡിൽ റിബൽ സ്ഥാനാർത്ഥിയായി രംഗത്തുണ്ടാകുമെന്നാണ് സൂചന.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി.പി.എമ്മിൽ

ശക്തമായ ഗ്രൂപ്പ് വടംവലിയിലൂടെ ഒരു മാസം മുമ്പ് കോൺഗ്രസ് കടുങ്ങല്ലൂർ ഈസ്റ്റ് മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. സലീം സി.പിഎമ്മിൽ ചേർന്നു. ഇതേതുടർന്ന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സലീമിനെ ഇടത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 'ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തനത്തിനും വ്യക്തതയുള്ള നിലപാടിനുമുള്ള അംഗീകാരം' എന്ന് സൂചിപ്പിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പി.കെ. സലീമിന് അഭിനന്ദനം അർപ്പിച്ച് സ്ഥാപിച്ച ഫ്ളക്സ് നീക്കുന്നതിന് മുമ്പാണ് പാർട്ടി വിട്ടത്. കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സലീം ഉൾപ്പെടെയുള്ളവരുടെ ഭാരവാഹിപട്ടിക ബ്ളോക്ക് കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചായി കടുങ്ങല്ലൂരിലെ കോൺഗ്രസ് കമ്മിറ്റി യോഗം അലങ്കോലപ്പെട്ട സാഹചര്യവുമുണ്ടായി. സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാന്റെ നേതൃത്വത്തിൽ സലീമിന് സി.പി.എം പതാക കൈമാറി.

മാതൃകയായി ടി.കെ. ഷാജഹാൻ

രണ്ട് വട്ടം ബ്ളോക്ക് പഞ്ചായത്തിലേക്ക് മികച്ച വിജയം നേടിയ സി.പി.എം നേതാവ് ടി.കെ. ഷാജഹാൻ യുവതലമുറക്ക് വഴിയൊരുക്കാൻ ഇക്കുറി മത്സരരംഗത്തില്ല. ഒരാൾക്ക് തുടർച്ചയായി മൂന്ന് ടേം മത്സരിക്കുന്നതിന് സി.പി.എ അനുമതിയുണ്ടെങ്കിലും ഇക്കുറി മത്സര രംഗത്ത് നിന്നും മാറിനിൽക്കാൻ സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ ടി.കെ. ഷാജഹാൻ തീരുമാനിക്കുകയായിരുന്നു. ഏരിയ കമ്മിറ്റി യോഗത്തിലും ലോക്കൽ കമ്മിറ്റിയിലുമെല്ലാം ഇദ്ദേഹം മത്സരിക്കണമെന്ന ആവശ്യമുയർന്നെങ്കിലും തീരുമാനത്തിൽ നിന്ന് ഷാജഹാൻ മാറിയില്ല. നിലവിൽ ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ്. ഇക്കുറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറലായതിനാൽ ടി.കെ. ഷാജഹാൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.