കൊച്ചി: നാണയം വിഴുങ്ങിയ ആലുവ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ എക്‌സ്‌പെർട്ട് മെഡിക്കൽ പാനലിന് രൂപം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. എറണാകുളം ഡി എം ഒയാണ് പാനൽ രൂപീകരിക്കേണ്ടത്. തങ്ങൾക്ക് ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാർ കമ്മിഷനെ അറിയിച്ചു. സംഭവത്തിൽ ബിനാനിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കണമെന്ന് കമ്മിഷൻ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് നിർദേശം നൽകി. എക്‌സ്‌പെർട്ട് മെഡിക്കൽ പാനൽ രൂപീകരിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം അറിയാൻ കഴിയുകയുള്ളുവെന്ന് റൂറൽ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചിരുന്നു.