കിഴക്കമ്പലം: ടാങ്ക് ബോംബിന്റെ ഭീതിയിൽ കഴിയുന്ന കുന്നത്തുനാട്ടിലെ പൊലീസുകാർ നാളുകളായി ഭീതിയുടെ മുൾമുനയിലാണ്. കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി, കോൺക്രീറ്റുകൾ അടർന്ന്, കമ്പികൾ തുരുമ്പിച്ച് ഏതു നിമിഷവും നിലം പൊത്താറായ വാട്ടർ ടാങ്കാണ് പൊലീസുകാരെ പേടിപ്പെടുത്തുന്നത്. സ്റ്റേഷൻ വളപ്പിൽ പ്രധാന ഓഫീസുകളോട് ചേർന്നാണ് ടാങ്കിന്റെ നിൽപ്പ്. എസ്.എച്ച്.ഒ അടക്കം 45 പേരാണ് ഇവിടെയുള്ളത്. ഓരോ ദിവസവും ജോലിക്കെത്തി തിരിച്ചു പോകുന്നത് ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ്.
പണിതിട്ട് 38 വർഷം!
1982 ൽ പൊലീസ് സ്റ്റേഷൻ നിർമ്മിച്ച കാലത്തുണ്ടാക്കിയതാണ് വാട്ടർ ടാങ്ക്. ജീവനു ഭീഷണിയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥരെയും പൊതുമരാമത്ത് വകുപ്പിനെയും നിരവധി തവണ അറിയിച്ചെങ്കിലും പൊളിച്ചു മാറ്റുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വിവരമറിയാവുന്ന ജനപ്രതിനിധികളും തിരിഞ്ഞു നോക്കുന്നില്ല.സ്റ്റേഷൻ നിർമ്മിച്ച കാലത്ത് പൊലീസ് സ്റ്റേഷൻ വളപ്പിൽ പൊലീസ് ക്വാർട്ടേഴ്‌സുമുണ്ടായിരുന്നു. 13 വർഷം മുമ്പ് കാലപ്പഴക്കം കൊണ്ട് കോൺക്രീറ്റുകൾ അടർന്ന് ചോർച്ചയുമായതോടെ ക്വാർട്ടേഴ്‌സുകൾ പൊളിഞ്ഞു വീഴുമെന്നായപ്പോൾ പൊതു മരാമത്ത് വകുപ്പ് പൊളിച്ചു മാറ്റി. അന്ന് ടാങ്കിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പൊളിക്കാൻ നടപടിയുണ്ടായില്ല. അതിനു ശേഷം ഒരു പതിറ്റാണ്ട് കൂടി ഉപയോഗശൂന്യമായി ടാങ്കിന്റെ നിൽപ്പ് തുടർന്നു. കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നു. പ്ലാസ്റ്റിക് ടാങ്ക് വാങ്ങി വെച്ചതിനാൽ സ്റ്റേഷനിൽ കുടിവെള്ളം മുടങ്ങുന്നില്ല. ഇപ്പോൾ ഓരോ ദിവസവും ടാങ്കിന്റെ അടിഭാഗത്തു നിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്.സ്റ്റേഷനു സമീപം മൾട്ടിപ്ലക്സ് തിയേറ്ററുണ്ട്. തിയേറ്ററിലേയ്ക്കെത്തുന്ന വഴിയുടെ സമീപമാണ് ടാങ്ക് . ഇതും പൊലീസുകാരെ ഭയപ്പെടുത്തുന്നുണ്ട്. നിലവിൽ സിനിമയില്ലാത്തതാണ് ആകെ ആശ്വാസം. ദുരന്തത്തിനു വഴി വയ്ക്കാതെ വാട്ടർ ടാങ്ക് പൊളിച്ചു മാറ്റണമെന്നാണ് ആവശ്യം.