ആലുവ: സീറ്റ് വിഭജനത്തെ തുടർന്നുള്ള തർക്കത്തിൽ മുഖം തിരിച്ചുനിന്ന സി.പി.ഐയെ ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വരുതിയിലാക്കി സി.പി.എം നേട്ടം കൊയ്തു. ആലുവ നഗരസഭ, കീഴ്മാട്, എടത്തല പഞ്ചായത്തുകളിലാണ് കൂടുതൽ തർക്കമുണ്ടായത്. ഇന്നലെ ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ലെനിൻ സെന്ററിൽ നടന്ന ചർച്ചയിലാണ് ധാരണ. സീറ്റ് വെട്ടിപ്പിടിക്കാനും വെച്ചുമാറാനുമുള്ള നീക്കമാണ് തർക്കത്തിന് വഴിയൊരുക്കിയത്.

ധാരണപ്രകാരം ആലുവ നഗരസഭയിൽ സി.പി.ഐയുടെ സിറ്റിംഗ് സീറ്റായ അഞ്ചാം വാർഡ് സി.പി.എമ്മിന് വിട്ടുനൽകി. പകരം കഴിഞ്ഞ തവണ സി.പി.എം നാലാം സ്ഥാനത്തായ 10 -ാം വാർഡ് സി.പി.ഐ ഏറ്റെടുത്തു.

കീഴ്മാടിൽ സി.പി.ഐ പതിവായി മത്സരിക്കുന്ന 16 ാം വാർഡ് സി.പി.എമ്മിന് വിട്ടുനൽകി. പകരം എട്ടാം വാർഡ് സി.പി.എം വിട്ടുനൽകും. പുറമെ 7,13 വാർഡുകളിലും സി.പി.ഐ മത്സരിക്കും.

എടത്തലയിൽ സി.പി.ഐയുടെ കൈവശമിരുന്ന 14 -ാം വാർഡും സി.പി.എം ഏറ്റെടുത്തു. പകരം എടത്തല ബ്ളോക്ക് ഡിവിഷൻ ജനതാദളിൽ നിന്നെടുത്ത് സി.പി.ഐക്ക് നൽകും. ഇവിടെ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ പരിഗണിക്കും.

ചൂർണിക്കരയിൽ സി.പി.ഐ മത്സരിക്കാൻ ആഗ്രഹിച്ച പത്താം വാ‌ർഡ് വിട്ടുതരാത്തതിനെ തുടർന്ന് ലോക്കൽ കമ്മിറ്റിയംഗം എം.എ. യൂസഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവർത്തനമാരംഭിച്ചു. 11,14 വാർഡുകളാണ് സി.പി.ഐക്ക് ലഭിച്ചത്.

സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എം.ജെ. ടോമി, പി. നവകുമാരൻ, കെ.എൽ. ജോസ്, ടി.ആർ. അജിത്ത്, പി. മോഹനൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.